കണ്ണൂരിൽ മാവോയിസ്റ്റുകളും പൊലീസും ഏറ്റുമുട്ടി; മാവോയിസ്റ്റുകൾക്ക് പരിക്ക്, ആയുധങ്ങൾ പിടിച്ചെടുത്തു

കണ്ണൂർ: കണ്ണൂർ അയ്യൻകുന്ന് ഉരുപ്പുകുറ്റി വനത്തിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ്പ്. പട്രോളിങ് സമയത്ത് മാവോയിസ്റ്റുകൾ ആദ്യ വെടിയുതിർക്കുകയും തുടർന്ന് പൊലീസ് തിരിച്ചടിക്കുകയുമായിരുന്നു. സംഭവത്തിൽ രണ്ട് മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായാണ് വിവരം. സ്ഥലത്തുനിന്ന് മൂന്നു തോക്കുകൾ കണ്ടെടുത്തു. കൂടുതല്‍ പൊലീസ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

വയനാട്ടിൽ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി കണ്ണൂർ ജില്ലയിലെ വനമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ കരിക്കോട്ടക്കരിയിൽ വീണ്ടും മാവോയിസ്റ്റുകളെത്തിയാതായും വിവരമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ഏറ്റുമുട്ടലുണ്ടായത്‌. മാവോയിസ്റ്റ് സാന്നിധ്യം നേരത്തെ നിലനിന്നിരുന്ന പ്രദേശമാണ് കരിക്കോട്ടക്കരി.

നേരത്തെ പൊലീസിന്റെയും തണ്ടർബോൾട്ടിന്റെയും ശക്തമായ സാന്നിധ്യം നിലനിൽക്കുന്ന സമയത്താണിവർ കരിക്കോട്ടക്കരിയിൽനിന്ന് അരിയും സാധനങ്ങളുമായി തിരിച്ചു പോയത്. കരിക്കോട്ടക്കരി സ്റ്റേഷൻ പരിധിയിലെ മൂന്നു വീടുകളിലാണ് ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയത്. സ്ത്രീകൾ ഉൾപ്പെടെ ഒമ്പതംഗങ്ങൾ സംഘത്തിലുണ്ടായിരുന്നതായാണ് പ്രദേശവാസികൾ നൽകിയ വിവരം. കേളകം, ആറളം, അയ്യൻകുന്ന് വനമേഖല കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *