കണ്ണീര്‍ക്കടലായി കുസാറ്റ് ; വിദ്യാർത്ഥികളുടെ പൊതുദർശനം കാമ്പസിൽ

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കാമ്പസില്‍ പൊതു ദര്‍ശനത്തിന് വെച്ചു. സാറാ തോമസിന്റെ മൃതദേഹമാണ് പൊതുദര്‍ശനത്തിന് വെച്ചിട്ടുള്ളത്. രാവിലെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയശേഷമാണ് സാറയുടെ മൃതദേഹം അവസാനമായി കാമ്പസിലേക്കെത്തിച്ചത്.

ഇതിനു പിന്നാലെ ദുരന്തത്തില്‍ മരിച്ച അതുല്‍ തമ്പി, ആന്‍ റുഫ്ത എന്നിവരുടെ മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി കാമ്പസിലേക്ക് കൊണ്ടുവന്നു. ആഘോഷത്തിനിടെയുണ്ടായ അപ്രതീക്ഷിത ദുരന്തത്തില്‍ വിടപറഞ്ഞ വിദ്യാർത്ഥികൾക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സഹപാഠികളും നാട്ടുകാരും രാഷ്ട്രീയ നേതാക്കളും അടക്കം നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ആന്‍ റുഫ്തയുടെ മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിക്കും. ഇറ്റലിയിലുള്ള അമ്മ എത്തിയശേഷമായിരിക്കും സംസ്‌കാരം. മകള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്താനായിട്ടാണ് അമ്മ സിന്ധു ഇറ്റലിയിലേക്ക് വിസിറ്റിങ് വിസയില്‍ പോയത്. പറവൂര്‍ സ്വദേശിനിയായ ആന്‍ റുഫ്ത അച്ഛനൊപ്പം ചവിട്ടു നാടകവേദിയിലെ മിന്നും താരം കൂടിയായിരുന്നു.

കോളജ് ക്യാമ്പസിലെ പൊതു ദര്‍ശനത്തിന് ശേഷം പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ ആന്‍ റുഫ്തയുടെ മൃതദേഹം സൂക്ഷിക്കുക. കുസാറ്റ് ദുരന്തത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളും ഒരു പൂര്‍വ വിദ്യാര്‍ത്ഥിയും അടക്കം നാലുപേരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കാണാനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *