അബിഗേലിനെ കാണാതായിട്ട് 16 മണിക്കൂർ: തിരുവനന്തപുരത്ത് 3 പേർ കസ്റ്റഡിയിൽ

കൊല്ലം : ഓയൂരിൽനിന്നും നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിക്കായി സംസ്ഥാനമാകെ വ്യാപക തിരച്ചിൽ തുടരുന്നു. അതിനിടെ, തിരുവനന്തപുരത്തുനിന്ന് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ശ്രീകാര്യത്തുനിന്ന് കസ്റ്റഡിയിലെടുത്ത ആളുമായി ശ്രീകണ്ഠേശ്വരത്ത് എത്തി മറ്റു രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് വിവരം.

ശ്രീകണ്ഠേശ്വരത്ത് കാർ വാഷിങ് സെന്റർ ഉടമ പ്രതീഷും മറ്റു രണ്ടുപേരുമാണ് കസ്റ്റഡിയിലുള്ളത്. കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരും കസ്റ്റഡിയിലായതെന്നാണ് സൂചന. ഇവിടെ നിന്നും കാർ വാടകയ്ക്ക് കൊടുത്തതാണോയെന്ന സംശയമാണുള്ളത്. ഇത് സ്ഥിരീകരിക്കുന്ന അന്വേഷണമാണ് നടക്കുന്നതെന്ന് പൊലീസ് പറയുന്നു. കാർ വാഷിങ് സെന്ററിൽ നടത്തിയ പരിശോധനയിൽ 9 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ അടങ്ങിയ ബാഗും ചെക്കു ബുക്കുകളും പൊലീസ് കണ്ടെടുത്തു. മൂന്നുപേരുമായി തിരുവല്ലത്തെ കാർ വർക് ഷോപ്പിലും പരിശോധന നടത്തുന്നു.

അതേസമയം, ആറുവയസ്സുകാരിയെ കാണാതായിട്ട് 16 മണിക്കൂർ പിന്നിട്ടു. സിസിടിവിയും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. അന്വേഷണത്തിന് സഹായകമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഐജി ജി.സ്പർജൻ കുമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *