കര്‍ണിസേന മേധാവി സുഖ്‌ദേവ് സിങ് ഗോഗമേദിയ വെടിയേറ്റു മരിച്ചു

തീവ്രവലതുപക്ഷ സംഘടനയായ രാഷ്ട്രീയ രജപുത്ര കര്‍ണിസേനയുടെ ദേശീയ അധ്യക്ഷന്‍ സുഖ്ദേവ് സിങ് ഗോഗാമേഡിയെ മൂന്നംഗസംഘം വെടിവച്ചുകൊന്നു. ജയ്പുരിലെ വീട്ടില്‍ കാണാനെത്തിയ സംഘം സംസാരത്തിനിടെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് അക്രമികളില്‍ ഒരാളും കൊലപ്പെട്ടു. കൊലപാതകത്തിന് പിന്നാലെ ജയ്പുരില്‍ സംഘര്‍ഷാവസ്ഥയാണ്.

ഉച്ച കഴിഞ്ഞാണ് ജയ്പൂരിലെ ശ്യാംനഗറിലുള്ള വസതിയില്‍ മൂന്നുപേരടങ്ങുന്ന അക്രമിസംഘം സുഖ്ദേവ് സിങ് ഗോഗാമേഡിയെ വെടിവച്ചുകൊന്നത്. കര്‍ണിസേന ദേശീയ അധ്യക്ഷനോട് സംസാരിക്കണം എന്ന് ആവശ്യപ്പെട്ട് വീട്ടില്‍ വന്നവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുഖ്ദേവ് സിങ് ഗോഗാമേഡിയ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. അക്രമികളുടെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

സുഖ്ദേവ് സിങ്ങിന്‍റെ അംഗരക്ഷകന്‍റെ വെടിയേറ്റ് അക്രമികളിലൊരാളും കൊല്ലപ്പെട്ടു. നവീന്‍ സിങ് ഷെഖാവത്ത് എന്നയാളാണ് കൊല്ലപ്പെട്ടത്. ഒരു സുരക്ഷ ഉദ്യോഗസ്ഥനും ഗോഗാമേഡിയയുടെ സുഹൃത്തിനും വെടിയേറ്റു. സുഹൃത്തിന്‍റെ നില ഗുരുതരമാണ്. കൊലപാതകവിവരം പുറത്തുവന്നതിന് പിന്നാലെ സുഖ്ദേവ് സിങ് ഗോഗാമേഡിയയുടെ അനുഭാവികള്‍ ജയ്പൂരില്‍ വലിയ പ്രതിഷേധം ഉയര്‍ത്തി. മൃതദേഹം വച്ചിരിക്കുന്ന ആശുപത്രിക്ക് മുന്‍പില്‍ തീയിട്ടു.

മുഴുവന്‍ അക്രമികളെയും പിടികൂടി തൂക്കിക്കൊല്ലാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് രജ്പുത് സമുദായാംഗങ്ങള്‍ പൊലീസിനെ അറിയിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തിന്‍റെ ഫലമാണ് കൊലപാതകമെന്നും പൊലീസ് സുരക്ഷ തേടിയിട്ടും സുഖ്ദേവ് സിങ്ങിന് എന്തുകൊണ്ട് ലഭിച്ചില്ലെന്ന് അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.പി.ജോഷി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *