കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശിയും എസ്ഡിപിഐ പ്രവര്‍ത്തകനുമായ കാലാവാല നവാസാണ് അറസ്റ്റിലായത്. കൊലപാതകം നടക്കുമ്‌ബോള്‍ നവാസ് കോളേജിന് സമീപമെത്തിയിരുന്നതായി പോലീസ് സംശയിക്കുന്നു. എന്നാല്‍ ഇയാള്‍ അക്രമി സംഘത്തില്‍ ഉണ്ടായിരുന്നു എന്നതിന് തെളിവില്ല. എന്നാല്‍ നവാസ് പ്രതികളെ സഹായിച്ചതിന് പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മട്ടാഞ്ചേരി ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ ജോലി ചെയ്യുന്ന ഇയാള്‍ എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറിയാണെന്ന് പോലീസ് അറിയിച്ചു.

അതേ സമയം കേസില്‍ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ലുക്കൗട്ട് നോട്ടീസിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണമുണ്ട്. പ്രതികള്‍ വിദേശത്തേക്ക് കടക്കുമെന്ന സൂചനയെത്തുടര്‍ന്നാണിത്.

അഭിമന്യുവിനെ കുത്തിയതാരാണെന്ന് പോലീസിന് സൂചനകളുണ്ടെങ്കിലും പ്രതികളെ മുഴുവന്‍ കിട്ടിയാലേ ഇത് സ്ഥിരീകരിക്കാനാകൂ. മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ഥി മുഹമ്മദിനെയാണ് ഇപ്പോള്‍ ഒന്നാംപ്രതിയായി കണക്കാക്കുന്നത്. എന്നാല്‍, കുത്തിയത് ഇയാള്‍തന്നെയാണോയെന്ന് മുഴുവന്‍ പേരുടെയും അറസ്റ്റിനുശേഷമേ അറിയാനാകൂ. ആകെ 15 പ്രതികളാണുള്ളത്. കഴിഞ്ഞദിവസം കസ്റ്റഡിയില്‍ വാങ്ങിയ മൂന്നുപ്രതികളെ വെള്ളിയാഴ്ച പോലീസ് വിശദമായി ചോദ്യംചെയ്തു. വാക് തര്‍ക്കത്തെത്തുടര്‍ന്ന് കുത്തുണ്ടായെന്ന് മാത്രമേ ഇവര്‍ ആവര്‍ത്തിക്കുന്നുള്ളൂ. കൂടുതലൊന്നും അറിയില്ലെന്നാണ് ഇവരുടെ നിലപാടെന്ന് സൂചനയുണ്ട്.

പ്രതികള്‍ക്കായുള്ള തിരച്ചിലിനിടെ കഴിഞ്ഞവര്‍ഷം ഹൈക്കോടതി മാര്‍ച്ചില്‍ പങ്കെടുത്ത ഒരാളെക്കൂടി പോലീസ് പിടികൂടി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഏതാനുംപേര്‍കൂടി കസ്റ്റഡിയിലുള്ളതായി പറയുന്നുണ്ടെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊലപ്പെടുത്തിയ സംഘത്തില്‍ കോതമംഗലം സ്വദേശിയും ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. ഇയാള്‍ എസ്.ഡി.പി.ഐ.യുടെ സജീവപ്രവര്‍ത്തകനാണ്. ഇയാളുടെ ബൈക്ക് അന്വേഷണസംഘം സംഭവസ്ഥലത്തിന് സമീപത്തുനിന്ന് കണ്ടെടുത്തിരുന്നു. ഒളിവിലാണെങ്കിലും ഇയാളെക്കുറിച്ച് പോലീസിന് കൃത്യമായ വിവരമുണ്ടെന്നാണ് പറയുന്നത്. സംഭവദിവസം എറണാകുളത്ത് ഇയാള്‍ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എസ്.ഡി.പി.ഐ. ഒരുമാസംമുമ്ബ്് കോതമംഗലത്ത്് നടത്തിയ മാര്‍ച്ചില്‍ ഇയാളും മൂന്നുസഹോദരങ്ങളും പങ്കെടുത്തിരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട് മൂവാറ്റുപുഴയില്‍ പ്രൊഫസറുടെ കൈവെട്ടുകേസില്‍ കോതമംഗലം സ്വദേശികളും പ്രതികളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *