ഇരുപത്തിമൂന്നുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഘട്കോപർ ഈസ്റ്റിലാണു സംഭവം. തനിക്കുണ്ടായ ദുരനുഭവം യുവതി കുടുംബത്തെ അറിയിക്കുകയും തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയും ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഡിസംബർ ഒൻപതിനായിരുന്നു കേസിന് ആസ്പദമായ സംഭവം. സ്കൂളിനു പിന്നിലെ ആളൊഴിഞ്ഞ പ്രദേശത്തു വച്ച് ഭർത്താവും രണ്ടു സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗത്തിനിരയാക്കിയതായാണ് യുവതിയുടെ പരാതി. ഭർത്താവാണ് യുവതിയെ ഇവിടേക്കു കൂട്ടിക്കൊണ്ടു വന്നത്. തുടർന്ന് ലൈംഗികാതിക്രമത്തിനു ശ്രമിച്ചു. അയാളെ തള്ളിമാറ്റി യുവതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു പേർ കൂടി സ്ഥലത്തെത്തി. തുടർന്ന് ഭർത്താവും മറ്റു രണ്ടു പുരുഷന്മാരും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി പരാതിയിൽ വ്യക്തമാക്കി. സംഭവത്തിനു ശേഷം യുവതി സാംഗ്ലിയിലുള്ള സ്വന്തം വീട്ടിലേക്കു പോയി. തുടർന്ന് വീട്ടുകാരെ ഇക്കാര്യം അറിയിച്ചു.

