ഡോ. ഷഹ്ന ജീവനൊടുക്കിയ കേസ്; ഒന്നാം പ്രതി റുവൈസിന് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു

കൊച്ചി: തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജ് പിജി വിദ്യാർഥിനി ഡോ. ഷഹ്ന ജീവനൊടുക്കിയെന്ന കേസിലെ ഒന്നാം പ്രതി ഡോ. ഇ.എ റുവൈസിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു.  ഈ മാസം ഏഴു മുതൽ കസ്റ്റഡിയിലാണെന്നും കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നും വിലയിരുത്തിയാണു വ്യവസ്ഥകളോടെ ജാമ്യം.

ഈ മാസം നാലിനാണ് ഷഹ്ന ജീവനൊടുക്കിയത്. ഹർജിക്കാരനും കുടുംബാംഗങ്ങളും വൻതുക സ്ത്രീധനം ചോദിച്ചതാണു ജീവനൊടുക്കാൻ കാരണമെന്നായിരുന്നു പരാതി. റുവൈസിന്റെ പിതാവിനും നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഡോ. ഇ.എ റുവൈസിനെതിരെ ആത്മഹത്യാക്കുറിപ്പിൽ പരാമർശങ്ങളുണ്ടെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞു. ജീവനൊടുക്കിയ ദിവസം ഷഹ്‌ന റുവൈസിനെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒഴിവാക്കി. ഷഹ്നയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നു. മാതാപിതാക്കൾ വീട്ടിൽ ചെന്നപ്പോൾ സാമ്പത്തിക വിഷയത്തെക്കുറിച്ചു സംസാരമുണ്ടായെന്നു ദൃക്സാക്ഷി മൊഴികളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥിയാണെന്ന ഒറ്റക്കാരണം കൊണ്ടുമാത്രമേ ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാൻ സാധിക്കുകയുള്ളു. നിങ്ങളുടെ ഭാവി നശിപ്പിക്കപ്പെടാൻ പാടില്ലെന്നും  കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *