കോഴിക്കോട്ട് തെരുവുനായ ആക്രമണം; പിഞ്ചു കുഞ്ഞുൾപ്പെടെ എട്ട് പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ് അഞ്ച് പേർ ആശുപത്രിയിൽ. കോഴിക്കോട് കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട പന്നൂർ, ഒഴലക്കുന്ന്, പുലിവലം, തറോൽ എന്നീ പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ  കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെ പന്നൂരിൽനിന്നും രണ്ടുപേരെ കടിച്ച നായ പിന്നീട് മറ്റു പ്രദേശങ്ങളിലേക്ക് ഓടുകയും അവിടെയുള്ളവരെയും കടിക്കുകയായിരുന്നു. മൂന്നു കുട്ടികൾക്കും പട്ടിയുടെ കടിയേറ്റതായാണ് വിവരം. ഇവർക്ക് മുഖത്തും കൈക്കുമാണ് പരുക്കേറ്റത്. പന്നൂർ സ്വദേശി ഖദീസയെയാണ് നായ ആദ്യം കടിച്ചത്. ഇവരുടെ കയ്യിൽ കടിച്ചു പറിച്ച നായ എളേറ്റിൽ ചോലയിൽ ഭാഗത്തേക്ക് ഓടി. ഇവിടെ വച്ചാണ് ഏഴ് വയസുകാരനെ ഉൾപ്പെടെ ആക്രമിക്കുന്നത്. ഇതിന് പിന്നാലെ തറോൽ ഭാഗത്തെത്തി മൂന്നര വയസുകാരനെയും രണ്ടര വയസുകാരനെയും നായ ആക്രമിക്കുകയായിരുന്നു.ഇവരിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്.

അക്രമകാരിയായ നായയെ ഒഴലക്കുന്ന് സ്‌കൂളിന് സമീപത്ത് വച്ച് പ്രദേശവാസികൾ തല്ലിക്കൊന്നു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സാജിദത്ത്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജസ്‌ന അസ്സൈൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കടിയേറ്റവരുടെ വീടുകൾ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *