തൃശൂര്‍ ; എരവിമംഗലത്ത് വീട്ടുകാരില്ലാത്ത സമയത്ത് വീട്ടിൽ കയറി കോഴികളുടെ കണ്ണ് ചൂഴ്ന്നെടുത്തത് ഉൾപ്പെടെയുള്ള പരാക്രമം കാണിച്ചത് പതിനഞ്ചുകാരനെന്ന് നാട്ടുകാര്‍. കഞ്ചാവ് ലഹരിയിലാണ് പ്രതി ആക്രമണം നടത്തിയതെന്നും വീടിന്‍റെ വരാന്തയില്‍ കണ്ടത് ആണ്‍കുട്ടിയെയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
ചിറയത്ത് ഷാജുവിന്റെ വീട്ടിൽ ഇന്നലെ രാവിലെ എട്ടിനാണ് സംഭവം. ഫിഷ് ടാങ്കിൽ മണ്ണ് വാരിയിട്ട് മീനുകളെ കൊന്നും കോഴിയുടെ കണ്ണ് ചൂഴ്ന്നെടുത്തും കൂട് തകർത്ത് പ്രാവുകളെ പറത്തി വിട്ടുമാണ് ആക്രമണം നടത്തിയത്. ഭാര്യ വീട്ടിൽ പോയിരുന്ന ഷാജുവും കുടുംബവും അയൽക്കാർ പറഞ്ഞു വിവരമറിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഭയാനകമായ കാഴ്ചകൾ കണ്ടത്.
ടെറസിന് മുകളിലെ സോളർ പാനൽ തകർത്ത നിലയിലാണ്. വീടിനു മുന്നിൽ ഇരുന്ന ബൈക്ക് നശിപ്പിച്ചു. പുറത്തുണ്ടായിരുന്ന ഗ്യാസ് കുറ്റി വലിച്ചെറിഞ്ഞ നിലയിലാണ്. വീട് കുത്തിപ്പൊളിക്കാൻ ശ്രമിച്ചിട്ടുണ്ട്. വീടിനു ചുറ്റും ഉണ്ടായിരുന്ന സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. ശുചി മുറിയിലെ ടൈലുകളും തകർത്തു.
ശബ്ദം കേട്ട് അയൽക്കാരൻ എത്തിയപ്പോൾ ഒരു ഏകദേശം 15 വയസ് തോന്നിക്കുന്ന കൗമാരക്കാരൻ ഓടിപ്പോകുന്നതാണ് കണ്ടത്. ആളെ തിരിച്ചറിയാനായിട്ടില്ല. ഒല്ലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടിനോട് ചേർന്നുള്ള പടിഞ്ഞാറെ പാടത്ത് കഞ്ചാവ് മാഫിയ സംഘം കൂടിച്ചേരുന്നുണ്ടെന്നും കൗമാരടക്കം കുറെ ആളുകൾ വന്നു പോകുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.

