ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 12 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരും ഒരു സ്ത്രീയുമുള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റിലായി. ഡല്‍ഹിയിലെ സാദര്‍ ബസാറിനു സമീപമാണ് സംഭവം. പരാതി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികള്‍ പിടിയിലായി.

സദര്‍ ബസാറില്‍ ചായക്കട നടത്തുന്ന സുരേഷ് കുമാര്‍ എന്നയാളാണ് മുഖ്യപ്രതി. ഇയാളുടെ കടയിലെ സ്ഥിരം സന്ദര്‍ശകയാണ് അറസ്റ്റിലായ ബ്യൂട്ടി എന്ന സ്ത്രീ. 12, 14, 15 ഉം വയസ്സുള്ള മറ്റു മൂന്ന് പ്രതികള്‍ ഇയാളുടെ കടയിലെ ജോലിക്കാരാണ്. പുതുവര്‍ഷമാഘോഷിക്കാന്‍ ഒരു പെണ്‍കുട്ടിയെ വേണമെന്ന് സുരേഷ് കുമാര്‍ ബ്യൂട്ടിയോട് പറഞ്ഞു. പെണ്‍കുട്ടിയെ എത്തിച്ചാല്‍ പണം നല്‍കാമെന്നും ഇയാള്‍ സ്ത്രീയോട് പറഞ്ഞു. തുടര്‍ന്ന് ഒരു പെണ്‍കുട്ടിയെ ബ്യൂട്ടി സദര്‍ ബസാറിലെത്തിക്കുകയായിരുന്നു.

ആക്രിസാധനങ്ങള്‍ വിറ്റ് ജീവിക്കുന്ന പെണ്‍കുട്ടിയോട് സുരേഷ് കുമാറിന്റെ കടയ്ക്കു സമീപം ആക്രി സാധനങ്ങളുണ്ടെന്ന് പറഞ്ഞാണ് സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് പെണ്‍കുട്ടിയെ എത്തിച്ച ശേഷം സുരേഷ് കുമാറും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് പോയി. രണ്ടു ദിവസത്തിനു ശേഷമാണ് ബന്ധുവിനോട് വിവരം പറയുന്നത്. ഉടനെ തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *