നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയത് തലയിണ കൊണ്ട് ശ്വാസംമുട്ടിച്ച്; കൈ ഞരമ്പ് മുറിച്ച് സുചന ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബംഗളൂരു: ഗോവയിലെ ഹോട്ടലില്‍ വച്ച് നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ സ്റ്റാര്‍ട്ടപ്പ് സിഇഒ സുചന ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്. കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാനാണ് സുചന ശ്രമിച്ചതെന്നും പൊലീസ് പറയുന്നു. അപ്പാര്‍ട്ട്‌മെന്റിലെ കിടക്കയിലെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊന്നതെന്ന് സുചന സമ്മതിച്ചു. ഭർത്താവുമായുള്ള വേര്‍പിരിയലിന്റെ പിരിമുറുക്കവും കുട്ടിയുടെ സംരക്ഷണത്തിനായുള്ള പോരാട്ടവും അടക്കമുള്ള കാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഇവര്‍ താമസിച്ചിരുന്ന സര്‍വീസ് അപ്പാര്‍ട്ട്‌മെന്റിലെ കിടക്കയിലെ പുതപ്പില്‍ ജീവനക്കാരന്‍ രക്തക്കറ കണ്ടെത്തിയതോടെയാണ് 39കാരി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ശ്വാസം മുട്ടിയാണ് മരണമെന്ന് കുട്ടിയുടെ ഓട്ടോപ്‌സി റിപ്പോര്‍ട്ടിലുമുണ്ട്. കുട്ടിയുടെ കഴുത്തിലോ ദേഹത്തോ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ല.  കോടതിയില്‍ ഹാജരാക്കിയ സുചനയെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സുചനയുടെ ഭര്‍ത്താവ് വെങ്കട്ട് ഇന്ത്യയിലെത്തി. ചിത്രദുര്‍ഗയിലെ ആശുപത്രിയിലെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു സുചന. ഇവരുടെ വിവാഹമോചനക്കേസ് അതിന്റെ അന്തിമഘട്ടത്തിലാണ്. അതേസമയം കുട്ടിയെ കൊല്ലാനുദ്ദേശിച്ചിരുന്നില്ലെന്ന് സുചനയുടെ മൊഴിയിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പെട്ടെന്നുള്ള ദേഷ്യത്തിലാണ് കുട്ടിയുടെ മുഖത്ത് തലയിണ വച്ച് അമര്‍ത്തിയത്. കുട്ടി മരിച്ചെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരിഭ്രാന്തയായി, അപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും സുചനയുടെ മൊഴി.ഭര്‍ത്താവും കുടുംബവും കുഞ്ഞിനെ കാണാനെത്തുന്നത് ഒഴിവാക്കാനാണ് ഗോവയ്ക്ക് പോയതെന്നും സുചന മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *