പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നിരിക്കെ പുതിയ തന്ത്രവുമായി എഡിജിപി സുദേഷ് കുമാര്‍.

ഗവാസ്‌കറോട് മാപ്പ് പറയാമെന്ന നിലപാടിലാണ് എഡിജിപിയും മകള്‍ സ്‌നിഗ്ധയും എത്തിയിരിക്കുന്നത്. ഇക്കാര്യം സുദേഷ് കുമാര്‍ ഗവാസ്‌കറുടെ അഭിഭാഷകനെ അറിയിച്ചു. എന്നാന്‍, അനുകൂലമായ മറുപടി നല്‍കാന്‍ ഗവാസ്‌കര്‍ തയ്യാറായിട്ടില്ല.

അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ ഉത്തരവ് ലഭിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് മാപ്പ് എന്ന ഫോര്‍മുലയിലേക്ക് എ ഡി ജി പിയും മകളും എത്തിയത്.

അറസ്റ്റ് തടയാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് വേണമെന്നുമുള്ള സ്‌നിഗ്ധയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. അതേസമയം, സ്‌നിഗ്ധ മര്‍ദ്ദിച്ചുവെന്നാണ് ഗവാസ്‌കര്‍ പരാതി നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം കനക്കകുന്നില്‍ വച്ചാണ് എഡിജിപിയുടെ മകള്‍ ഡ്രൈവറായ ഗവാസ്‌കറെ മര്‍ദ്ദിച്ചത്. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാതനടത്തതിനായി ഗവാസ്‌കര്‍ ഔദ്യോഗിക വാഹനത്തില്‍ കനകകുന്നില്‍ എത്തിച്ചപ്പോള്‍ ആയിരുന്നു സംഭവം.

തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ എഡിജിപിയുടെ മകള്‍ ആക്രമിച്ചുവെന്നാണ് ഗവാസ്‌കറിന്റെ പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ കഴുത്തിലെ കശേരുക്കള്‍ക്ക് പരിക്കേറ്റുവെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *