Auto Draft

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. രാജ്ഭവനിലെത്തി രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ഇതോടെ ആര്‍ജെഡി-ജെഡിയു-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ താഴെ വീണു. ബിജെപി- ജെഡിയു സഖ്യ സര്‍ക്കാര്‍ ഇന്നു തന്നെ അധികാരമേല്‍ക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ബിഹാറിലേക്ക് തിരിച്ചിട്ടുണ്ട്. വൈകീട്ട് മൂന്നുമണിയോടെ നഡ്ഡ പട്‌നയിലെത്തിച്ചേരും. വൈകീട്ട് നാലു മണിയോടെ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന.

ബിജെപിക്ക് 2 ഉപമുഖ്യമന്ത്രിമാരും സ്പീക്കറുമെന്നതാണ് പുതിയ സഖ്യത്തിലെ ധാരണയെന്നാണു വിവരം. ജെഡിയു എംഎൽഎമാരെ നിയമസഭാകക്ഷി യോഗം പൂർത്തിയായതിനു പിന്നാലെയാണ് നിതീഷ് ഗവർണറെ കണ്ട് രാജി അറിയിച്ചത്. രണ്ടുവര്‍ഷം മുന്‍പാണ് എന്‍ഡിഎ ബന്ധം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ മഹാസഖ്യത്തിന്റെ ഭാഗമായത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേയാണ് മഹാസഖ്യവുമായുള്ള ബന്ധം ഉപേക്ഷിച്ച് ജെഡിയു വീണ്ടും എന്‍ഡിഎ ക്യാമ്പിലേക്ക് പോകുന്നത്.

നിലവില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിലുള്ള ആര്‍ജെഡി മന്ത്രിമാരെ ഒഴിവാക്കി ബിജെപി മുഖങ്ങളെ ഉള്‍പ്പെടുത്താനാണ് നീക്കം. നിതീഷ് കുമാറിന് പിന്തുണ അറിയിച്ച് എല്ലാ ബിജെപി എംഎല്‍എമാരും കത്ത് നല്‍കിയതായും ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതിന് പുറമേ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയുമായുള്ള ജെഡിയുവിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തിയതായും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *