മൂക്കന്നൂർ കൂട്ടക്കൊല കേസിൽ ശിക്ഷാ വിധി ഇന്ന്

എറണാകുളം: പ്രമാദമായ മൂക്കന്നൂർ കൂട്ടക്കൊല കേസിൽ ശിക്ഷാ വിധി ഇന്ന്.എറണാകുളം ജില്ലാ സ്പെഷൽ കോടതി ജഡ്ജി കെ സോമനാണ് കേസിൽ ശിക്ഷ വിധിക്കുക.സ്വത്ത് തർക്കത്തിൻ്റെ പേരിൽ സഹോദരനെയടക്കം മൂന്ന് പേരെയാണ് പ്രതി ബാബു വെട്ടിക്കൊന്നത്. കൊലപാതകം കൊലപാതകശ്രമം ഉൾപ്പെടെ ആറ് കുറ്റങ്ങളാണ് പ്രതി ബാബുവിനെതിരെ തെളിഞ്ഞത്.

കൊല നടത്തിയതിന് ശേഷം പ്രതിക്കുണ്ടായ മാറ്റങ്ങൾ പരിശോധിക്കാൽ ജയിലിൽ നിന്നുള്ള റിപ്പോർട്ട് കോടതി വിളിച്ചുവരുത്തിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കോടതി ശിക്ഷ വിധിക്കുന്നത്.പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം.

കൊച്ചിയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി കെ സോമനാണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്. സ്വത്തു തര്‍ക്കത്തെത്തുടര്‍ന്നാണ് പ്രതി ബാബു സഹോദരനെയും കുടുംബത്തെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.

2018 ഫെബ്രുവരി 11നാണ് അങ്കമാലിക്കടുത്ത് മൂക്കന്നൂര്‍ എരപ്പില്‍ നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടക്കുന്നത്. മുത്തസഹോദരന്‍ എരപ്പ് സെന്റ് ജോര്‍ജ് കപ്പേളക്ക് സമീപം അറക്കല്‍ വീട്ടില്‍ ശിവന്‍ (62), ശിവന്റെ ഭാര്യ വത്സല (58), ഇവരുടെ മൂത്തമകള്‍ എടലക്കാട് കുന്നപ്പിള്ളി വീട്ടില്‍ സുരേഷിന്റെ ഭാര്യ സ്മിത (30) എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. അമ്മയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിന്‍, അപര്‍ണ എന്നിവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.

കൊലപാതകങ്ങൾക്ക് ശേഷം കൊരട്ടിയിലെ ക്ഷേത്രക്കുളത്തില്‍ സ്‌കൂട്ടറുമായി ചാടി ആത്മഹത്യയ്ക്ക് ശ്രമച്ചെങ്കിലും ബാബുവിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *