വീണ വിജയന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ എസ്എഫ്‌ഐഒ അന്വേഷണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ എക്‌സാലോജിക്കിനെതിരായ സാമ്പത്തിക കേസ് അന്വേഷണം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന് (എസ്എഫ്‌ഐഒ) കൈമാറി.

കോര്‍പറേറ്റ് മന്ത്രാലയമാണ് കേസ് എസ്എഫ്‌ഐഒയ്ക്കു കൈമാറിയത്. ഗുരുതരമായ കുറ്റകൃത്യമെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസിന് അന്വേഷണം കൈമാറിയത്.

കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിനുകീഴിലെ ഏറ്റവും ഉന്നതതലത്തിലുള്ള അന്വേഷണമാണ് നിര്‍ദേശിച്ചിട്ടുള്ളത്. കോര്‍പ്പറേറ്റ്കാര്യമന്ത്രാലയത്തിലെ ഉന്നതതല ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തില്‍ ഉണ്ട്. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിനെ ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസറായി നിശ്ചയിച്ചതായി ഉത്തരവില്‍ പറയുന്നു. എട്ടുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

എക്‌സാലോജിക്കിന് എതിരായ എസ്എഫ്‌ഐഒ അന്വേഷണ പരിധിയില്‍ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിയും ഉള്‍പ്പെടും. എക്‌സാലോജിക്ക്-സിഎംആര്‍എല്‍ ഇടപാട് അന്വേഷണവും എസ്എഫ്‌ഐഒയുടെ പരിധിയിലായിരിക്കും. മകള്‍ ബിസിനസ് തുടങ്ങിയത് ഭാര്യ കമലയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ചാണെന്നായിരുന്നു സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞത്. തനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും ഒരു ആരോപണവും ഏശില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *