ബന്ധുവിനെ മർദിച്ചത് ചോദിക്കാനെത്തി: യുവാവിനെ ബീയർ കുപ്പികൊണ്ട് കുത്തിക്കൊന്നു; 3 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം ∙ മലയിൻകീഴ് വിളവൂർക്കൽ കാരാംകോട്ടുകോണത്ത് തർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കാരാംകോട്ടുകോണം കുളത്തുംകര ശാലിനി ഭവനിൽ കർഷക കോൺഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡന്റ് മണികണ്ഠൻ–സിന്ധു ദമ്പതികളുടെ മകൻ ശരത് (25) ആണ് കൊല്ലപ്പെട്ടത്. ശരത്തിന്റെ ബന്ധു അഖിലേഷിന് ഗുരുതര പരുക്കേറ്റു.

ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സംഭവത്തിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസിയായ അരുൺ ആണ് ബീയർ കുപ്പി പൊട്ടിച്ച് ശരത്, അഖിലേഷ് എന്നിവരെ കുത്തി പരുക്കേൽപ്പിച്ചതെന്നും മുൻ വൈരാഗ്യമാണ് കാരണമെന്നും പൊലീസ് പറഞ്ഞു.

സമീപത്തെ ക്ഷേത്രത്തില്‍ കഴിഞ്ഞവർഷം നടന്ന ഉത്സവത്തിൽ മൈക്ക് സെറ്റ് കെട്ടിയതുമായി ബന്ധപ്പെട്ട് മദ്യപാനത്തിനിടെ തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ സമീപവാസിയായ രാജേഷ് ഇവിടേക്ക് എത്തി. പിന്നീട് രാജേഷും അരുണും തമ്മിൽ തർക്കമുണ്ടാവുകയും രാജേഷിനെ അരുൺ മർദിക്കുകയും ചെയ്തു. ഇത് ചോദിക്കാനെത്തിയ രാജേഷിന്റെ ബന്ധുക്കളായ ശരത്, അഖിലേഷ് എന്നിവരെ ബീയർക്കുപ്പി കൊണ്ടു കുത്തുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *