ടിപി കേസ്: വീട്ടിൽ അമ്മ മാത്രമെന്ന് കൊടിസുനി, കണ്ണിന് കാഴ്ചയില്ലെന്ന് ട്രൗസർ മനോജ്- വിധി ഉടൻ

കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ കുറയ്ക്കാന്‍ പ്രാരാബ്ധങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രതികള്‍. ശിക്ഷ കുറയ്ക്കാന്‍ കാരണങ്ങളുണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനായിരുന്നു മറുപടി. ഭാര്യയും രണ്ടു കുട്ടികളും ഉണ്ടെന്നും വീട്ടില്‍ മറ്റാരുമില്ലെന്ന് ഒന്നാംപ്രതി എം.സി. അനൂപും നിരപരാധിയാണെന്നും വീട്ടില്‍ 80 വയസ്സായ അമ്മ മാത്രമേയുള്ളൂവെന്ന് രണ്ടാം പ്രതി കിര്‍മാണി മനോജും മറുപടി നല്‍കി.

ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച 10 പ്രതികള്‍ക്കുപുറമേ ഹൈക്കോടതി കുറ്റക്കാരായി കണ്ടെത്തിയ കെ.കെ. കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെയും കോടതി പ്രത്യേകമായി കേട്ടു.

ശിക്ഷ വര്‍ധിപ്പിക്കുന്നതില്‍ തീരുമാനം എടുക്കുന്നതിനായി പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട്, പ്രതികള്‍ ജയിലില്‍ ചെയ്ത ജോലികള്‍ സംബന്ധിച്ച് കണ്ണൂര്‍, തൃശ്ശൂര്‍, തവനൂര്‍ ജയില്‍ സൂപ്രണ്ടുമാരുടെ റിപ്പോര്‍ട്ട്, പ്രതികളുടെ മാനസികാരോഗ്യാവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എന്നിവ കോടതി പരിശോധിച്ചു. ഇവയുടെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന തര്‍ക്കം പ്രതിഭാഗം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റിയത്.

ഇതിനിടെ ടി.പി.ചന്ദ്രശേഖരൻ കേസിലെ പ്രതി കെ.സി രാമചന്ദ്രനെതിരെയുള്ള ജയിൽ അധികൃതരുടെ റിപ്പോർട്ട് പുറത്തുവന്നു. ദീർഘകാലം കഴിഞ്ഞിട്ടും രാമചന്ദ്രന് യാതൊരു കുറ്റബോധവും ഇല്ലെന്നാണ് റിപ്പോർട്ടിലെ പരാമർശം. അതേസമയം കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരനും അമ്മ ഉണ്ടെന്ന് കെ കെ രമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *