ദുര്‍മന്ത്രവാദം; കണ്ടെത്തിയത് ഇരുപതിലധികം തലയോട്ടികൾ, പ്രതി അറസ്റ്റിൽ

രാമനഗര : തലയോട്ടികളും അസ്ഥികൂടങ്ങളും ഉപയോഗിച്ച് ദുര്‍മന്ത്രവാദം ചെയ്യുന്നു എന്നാരോപിച്ച് ഗ്രാമവാസികളെ ഭീതിയിലാഴ്ത്തിയിരുന്ന ആളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കര്‍ണാടക ബിഡദി ഹോബ്ലിയിലെ ജോഗുരു ദോഡി ഗ്രാമത്തിലെ ബലറാം എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ മന്ത്രവാദം നടത്തുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം.

തലയോട്ടികളും അസ്ഥികൂടങ്ങളും ഉപയോഗിച്ച് ബലറാം തന്‍റെ ഫാം ഹൗസിലും ഗ്രാമത്തിലെ ശ്‌മശാനത്തിലും മന്ത്രവാദം നടത്തുന്നതായി നാട്ടുകാര്‍ പറയുന്നു. അമാവാസി നാളുകളില്‍ ബലറാം പൂജ നടത്തുകയും ഗ്രാമവാസികളെ ഭയപ്പെടുത്തുകയും ചെയ്യുന്നതായും പരാതിയുണ്ട്. ഇത് ചോദ്യം ചെയ്‌താൽ, മന്ത്രവാദം നടത്തി ഉപദ്രവിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തും. സെമിത്തേരിയിലെ കുഴിമാടങ്ങളിൽ നിന്നും തലയോട്ടികളും അസ്ഥികൂടങ്ങളും ശേഖരിക്കുന്നതായും പരാതിയുണ്ട്.

ഇന്നലെ(10-.3-2024) രാത്രി അമാവാസി പൂജ നടത്തുന്നതിനിടെയാണ് ബലറാമിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ബലറാമിനെയും സഹോദരൻ രവിയെയും ബിഡദി പൊലീസ് അറസ്റ്റ് ചെയ്‌ത് കേസ് രജിസ്റ്റർ ചെയ്‌തു.

ബലറാമിന്‍റെ പക്കല്‍ നിന്നും ഇരുപതിലധികം അസ്ഥികൂടങ്ങൾ കണ്ടെത്തി. മന്ത്രവാദത്തിന് ഉപയോഗിച്ചിരുന്ന മുഴുവന്‍ വസ്‌തുക്കളും കസ്റ്റഡിയിലെടുത്തു.കേസില്‍ അന്വേഷണം തുടരുകയാണെന്നും ബിഡദി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *