ഫാത്തിമ ആശുപത്രിയില്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയിൽ; ആശുപത്രിക്കെതിരെ ബന്ധുക്കൾ

കൽപറ്റ: കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിൽ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പാടി സ്വദേശി തങ്കച്ചൻ (51) ആണ് മരിച്ചത്. ആശുപത്രിയിലെ മെയിന്റനൻസ് വിഭാഗത്തിൽ സൂപ്പർവൈസറായിരുന്ന ഇദ്ദേഹം. ഇന്ന് രാവിലെയാണ് ലോൺഡ്രി മുറിയുടെ മേൽക്കൂരയിൽ തങ്കച്ചനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തി.

ഫാത്തിമ ആശുപത്രിയിൽ മെയിന്റനൻസ് വിഭാഗത്തിൽ 15 വര്‍ഷമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു തങ്കച്ചൻ. രാവിലെ ആശുപത്രിയില്‍ എത്തിയ തങ്കച്ചന്‍ ലോൺഡ്രി മുറിയുടെ താക്കോൽ വാങ്ങിയിരുന്നു. മരിക്കുന്നതിന് മുമ്പ് തങ്കച്ചൻ തനിക്ക് ആത്മഹത്യ കുറിപ്പ് അയച്ചിരുന്നുവെന്ന് ബന്ധു ഷാജി പറഞ്ഞു. എന്നാൽ താൻ വീട്ടിലില്ലായിരുന്നതിനാല്‍ സന്ദേശം വായിക്കാൻ വൈകിയെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു.

തങ്കച്ചന് ആശുപത്രി അധികൃതർ ആനുകൂല്യങ്ങൾ നിഷേധിച്ചിരുന്നുവെന്നും ജോലിഭാരവും കൂടുതലായിരുന്നുവെന്നും ഷാജി ആരോപിച്ചു. ഇതേ തുടര്‍ന്ന് തങ്കച്ചൻ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ഷാജി പറഞ്ഞു. എന്നാൽ ആരോപണങ്ങൾ ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

ജോലി സ്ഥലത്ത് യാതൊരു പ്രയാസവും തങ്കച്ചൻ നേരിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം പരിശോധനക്ക് അയക്കും. തുടര്‍ന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *