പൂരത്തിന്റെ പൊലിമയിൽ തൃശൂർ: കാണികൾക്ക് വർണവിസ്മയമായി കുടമാറ്റം

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ ആവേശത്തിൽ അലിഞ്ഞ് ജനസാഗരം. തെക്കേ ഗോപുര നടയിലെ കുടമാറ്റത്തിന് സാക്ഷിയാവാൻ എത്തിയ ജനസഞ്ചയത്തിന്റെ ആവേശം വാനോളമുയർന്നു. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ ഗജവീരൻമാർ അണിനിരന്ന കുടമാറ്റം പൂരത്തിന്റെ മാറ്റുകൂട്ടി.

പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറമേളത്തിനു പിന്നാലെയാണ് കുടമാറ്റം ആരംഭിച്ചത്. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ മുന്നൂറോളം കലാകാരന്മാരാണ് മേളത്തിന് അണിനിരന്നത്. കുഴല്‍വിളിയോടെ ചെണ്ടപ്പുറത്തു കോലുവീണതും നാദവിസ്മയമായി. ‘പതികാല’ത്തില്‍ തുടങ്ങി, താളത്തിന് മുറുക്കം കൂടിയതോടെ ആസ്വാദകർ ഇളകിമറിഞ്ഞു. കുറുങ്കുഴലുകാരുടെ തലയാട്ടൽ, കൊമ്പുകാരുടെയും ഇലത്താളക്കാരുടെയും മുന്നോട്ടാഞ്ഞുള്ള താളം. ചെണ്ടയും കൊമ്പും കുഴലും കുറുങ്കുഴലും ഇലത്താളവുമെല്ലാമായി മേളം കൊഴുക്കുമ്പോള്‍ പ്രായഭേദമില്ലാതെ പൂരപ്രേമികൾ താളമിട്ടു.

Leave a Reply

Your email address will not be published. Required fields are marked *