ആലപ്പുഴ: വിവാഹാലോചനയിൽ നിന്ന് പിന്മാറിയതിന്റെ പേരിൽ യുവതിയേയും കുടുംബാം​ഗങ്ങളേയും യുവാവ് വെട്ടിപരുക്കേൽപ്പിച്ചു. ചെന്നിത്തല കാരാഴ്മയിൽ ഇന്നലെ രാത്രിയിലാണ് രഞ്ജിത്ത് രാജേന്ദ്രൻ എന്നയാൾ വീടുകയറി ആക്രമണം നടത്തിയത്.

കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ, ഭാര്യ നിർമ്മല, മകൻ സുജിത്ത്, മകൾ സജിന, റാഷുദ്ദീന്റെ സഹോദരി ഭർത്താവ് ബിനു എന്നിവർക്കാണ് വെട്ടേറ്റത്. റാഷുദ്ദീന്റെയും സജിനയുടെയും പരുക്ക് ​ഗുരുതരമാണ്. ഇവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രഞ്ജിത്ത് രാജേന്ദ്രനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.

വിദേശത്തു ജോലി ചെയ്യുന്ന സജിന ഇന്നലെ നാട്ടിൽ എത്തിയ ദിവസമാണ് ആക്രമണം നടത്തിയത്. സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് സജിന വിവാഹ ആലോചനയിൽ നിന്നും പിന്മാറി. ഇതിന്റെ വൈര്യാഗമാണ് ആക്രമണത്തിന് കാരണം.

ഇന്നലെ രാത്രി 10 നു വീടിനു മുന്നിൽ നിൽക്കുകയായിരുന്ന സജിനയെ വെട്ടുകത്തി കൊണ്ട് പ്രതി വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. സജിനയുടെ നിലവിളി കേട്ടെത്തിയ മറ്റ് നാല് പേരെയും വെട്ടി. ഗുരുതരമായി പരിക്കേറ്റ റാഷുദ്ദീനെയും മകൾ സജിനയെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *