വീട്ടിൽ നടന്ന പാർട്ടിക്കിടെ ചീട്ടുകളിയും തർക്കവും; കോട്ടയത്ത് കത്രിക കൊണ്ട് കുത്തേറ്റ യുവാവ് മരിച്ചു

പാലാ: കോട്ടയം പ്രവിത്താനത്ത് വീട്ടിൽ നടന്ന സത്കാരത്തിനിടെ ഉണ്ടായ വാക്കേറ്റത്തിനും സംഘർഷത്തിനുമിടയിൽ കത്രികകൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു. പ്രവിത്താനം ചെറിയൻമാക്കൽ ലിബിൻ ജോസ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.

കോടിയാനിച്ചിറ കണിയാൻമുകളിൽ ബിനീഷിന്റെ വീട്ടിൽ നടന്ന സത്കാരത്തിനിടെയായിരുന്ന ദാരുണസംഭവം. ബിനീഷിന്റെ വീട്ടിലെ കുട്ടിയുടെ ആദ്യ കുർബാന ചടങ്ങിനോടനുബന്ധിച്ചുനടന്ന സത്കാരത്തിൽ പങ്കെടുത്തവരിൽ ചിലർ ചീട്ടുകളിച്ചിരുന്നു. കളിക്കിടെ തർക്കം ഉണ്ടായി. ഇതിനിടെയാണ്‌ലിബിന് കുത്തേറ്റത്.

ബിനീഷിന്റെ ചില ബന്ധുക്കളും മരിച്ച ലിബിൻ ഉൾപ്പെടെയുള്ള സുഹൃത്തുക്കളും തമ്മിലാണ് സംഘർഷമുണ്ടായത്. കുത്തേറ്റ ഉടനെ ലിബിനെ ഉടൻ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കൽ കോളേജിലെ പരിശോധനയ്ക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഉടൻ അറസ്റ്റിലാകുമെന്ന് പോലീസ് പറഞ്ഞു. ജോസുകുട്ടിയുടെയും ലൂസിയുടെയും മകനാണ് ലിബിൻ. സഹോദരങ്ങൾ: ലിന്റോ, ലിജോ. ലിബിന്റെ സംസ്‌കാരം തിങ്കളാഴ്ച പ്രവിത്താനം സെയ്ന്റ് അഗസ്റ്റ്യൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Leave a Reply

Your email address will not be published. Required fields are marked *