മലപ്പുറത്ത് കടയും പമ്പുകളും തകർത്ത് രാത്രിയിൽ മോഷണം, 30 കേസിലെ പ്രതി; ജിമ്മൻ കിച്ചു പിടിയിൽ

ലപ്പുറം∙ കഴിഞ്ഞ ഒരു മാസമായി മലപ്പുറം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും പെട്രോൾ പമ്പുകളുടെ ഓഫിസുകളും തകർത്ത് രാത്രികാല മോഷണം നടത്തിയയാൾ പിടിയിൽ. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം വീട്ടിൽ ഹരിദാസിന്റെ മകൻ കിഷോറിനെയാണ്  (ജിമ്മൻ കിച്ചു–25) മലപ്പുറം ഡിവൈഎസ്പി ടി.മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും മലപ്പുറം ഇൻസ്‌പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള മലപ്പുറം പൊലീസും ചേർന്ന് പിടികൂടിയത്.

പെട്രോൾ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച്  ജില്ലയ്ക്കകത്ത് നിരവധി മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.  ഇരുന്നൂറോളം സിസിടിവികൾ പരിശോധിച്ചും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി കീഴ്പെടുത്തുകയായിരുന്നു.

ജില്ലയ്ക്കകത്തും പുറത്തുമായി പതിനഞ്ചോളം കേസുകൾക്കും തുമ്പായി. പൊലീസ് പിടികൂടുന്ന സമയത്തു പ്രതിയുടെ കൈവശം ഉണ്ടായിരുന്ന ആഡംബര ഇരുചക്രവാഹനവും പിടിച്ചെടുത്തു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തേഞ്ഞിപ്പലം, കൊണ്ടോട്ടി, വാഴക്കാട്, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂർ, അത്തോളി, കസബ, കൊടുവള്ളി, നല്ലളം, കൊയിലാണ്ടി, ഫാറൂക്ക്, മേപ്പയൂർ എന്നീ സ്റ്റേഷനുകളിലായി മുപ്പതോളം കേസിലെ പ്രതിയാണ് കിഷോറെന്നു പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *