റഫയിലേക്കുള്ള കടന്നാക്രമണം അവസാനിപ്പിച്ചാൽ ഹമാസ് തലവനെക്കുറിച്ച് വിവരം തരാം: ഇസ്രയേലിനോട് സിഐഎ

റഫയിലേക്കുള്ള കടന്നാക്രമണം അവസാനിപ്പിച്ചാൽ ഹമാസിന്റെ തലവനെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരം ഇസ്രയേലിന് കൈമാറാമെന്ന് യുഎസ് ചാരസംഘടനയായ സിഐഎ (സെൻട്രൽ ഇന്റലിജൻസ് ഏജൻസി). ഹമാസ് തലവൻ യഹ്യ സിൻവറിനെക്കുറിച്ചുള്ള വിവരം കൈമാറാമെന്ന വിവരം സിഐഎ തലവൻ വില്യം ബേൺസ് ഇസ്രയേലിനെ അറിയിച്ചു.

ഹമാസുമായി ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തോടെ ഇസ്രയേലിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനാണ് സിൻവർ. ഖാൻ യൂനിസിലെയും റഫാ മേഖലയിലെയും പടർന്നുകിടക്കുന്ന തുരങ്കശൃംഖലയിൽ എവിടെയോ ആണ് സിൻവർ ഒളിവിൽ കഴിയുന്നത്.

ധ്യപൂർവേഷ്യയിലെ മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് വില്യം ബേൺസ്. യഹിയ സിൻവറിനെക്കുറിച്ച് ഇസ്രയേലിന് ആവശ്യമായ വിവരങ്ങൾ കൈമാറുമെന്നാണ് ബേൺസ് അറിയിച്ചിരിക്കുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ഓഫിസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

ഏതുവിധേനെയും സിൻവറിനെ പിടികൂടുമെന്ന ഇസ്രയേലിന്റെ പ്രതിരോധമന്ത്രി യോവ് ഗല്ലാന്റ് കഴിഞ്ഞദിവസം പരസ്യമായി പറഞ്ഞിരുന്നു. ഇസ്രയേലിന്റെ ചാരസംഘടനകളുടെ മേധാവികളായ ഡേവിഡ് ബാർണിയ (മൊസ്സാദ്), റോണെൻ ബർ (ഷിൻ ബെത്) എന്നിവരുമായി ബേൺസ് ചർച്ച നടത്തുന്നുവെന്നാണ് വിവരം. 2023 നവംബർ അവസാന ആഴ്ചയിലെ ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തലിൽ ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് ബേൺസ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *