‘ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി’; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍

കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്ന് പൊലീസ്. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനില്‍ പരേതനായ ശശിധരന്‍ പിള്ളയുടെ മകന്‍ എസ് അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം പാറപ്പുറത്ത് (കടൂരപറമ്പില്‍) മധുവിന്റെ മകള്‍ മീനാക്ഷി (18) എന്നിവരാണ് മരിച്ചത്.

ചൊവാഴ്ച വൈകിട്ട് 5.30ന് കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം പാല്‍ക്കുളങ്ങര തെങ്ങയ്യത്ത് ഭാഗത്താണ് ഇരുവരെയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടത്. കൊല്ലത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചായിരുന്നു അപകടം.

റെയില്‍വേ ട്രാക്കിലൂടെ മുന്നോട്ടു പോയ ഇരുവരും ട്രെയിന്‍ വരുന്നതു കണ്ടു പരസ്പരം ആലിംഗനം ചെയ്തു നിന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.കൊല്ലം ഫാത്തിമ മാതാ കോളജിലെ മലയാളം ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അനന്തു.

മീനാക്ഷി പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥിയാണ്. ഇരുവരും ഇന്‍സ്റ്റഗ്രാം വഴി ഒരുമാസം മുന്‍പാണ് പരിചയപ്പെട്ടത്. സിനിമ കാണാന്‍ പോകുന്നു എന്നുപറഞ്ഞാണ് അനന്തു വീട്ടില്‍നിന്ന് ഇറങ്ങിയത്. തിങ്കളാഴ്ച രാവിലെ സേ പരീക്ഷ എഴുതുന്നതിനുവേണ്ടി ഫീസ് അടയ്ക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് മീനാക്ഷി വീട്ടില്‍നിന്ന് ഇറങ്ങിയത്. വൈകുന്നേരവും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *