പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് രണ്ട് മരണം; പ്രതിയുടെ പിതാവ് അറസ്റ്റില്‍

പൂനെ: കൗമാരക്കാരന്‍ ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കുട്ടികളോടുള്ള മനപ്പൂര്‍വമായ അശ്രദ്ധ, പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് ലഹരിപദാര്‍ഥങ്ങള്‍ നല്‍കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാവിലെയാണ് പുണെയിലെ കല്യാണി നഗറില്‍ 17 കാരന്‍ ഓടിച്ച ആഡംബര കാറിടിച്ച് അനീസ് അവാധിയ, അശ്വിനി കോസ്ത എന്നിവര്‍ കൊല്ലപ്പെട്ടത്. അശ്വിനി സംഭവ സ്ഥലത്തുവച്ചും അനീസ് ആശുപത്രിയിലുമാണ് മരിച്ചത്. ഇരുവരും ഐടി ജീവനക്കാരാണ്.

അപകടം നടക്കുമ്പോള്‍ 200 കിലോമീറ്റര്‍ വേഗത്തിലാണു കാറോടിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. പ്ലസ്ടു ഫലം വന്നത് ആഘോഷിക്കാന്‍ 17 കാരനും പിതാവും പബ്ബില്‍ പോയി മദ്യപിച്ചശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. മഹാരാഷ്ട്രയില്‍ മദ്യം വാങ്ങാനുള്ള നിയമാനുസൃതമായ പ്രായം 25 ആണ്. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് മദ്യം വിളമ്പിയതിന് ബാറുടമകള്‍ക്കെതിരെയും കേസുണ്ടാകും.

2 പേര്‍ കൊല്ലപ്പെട്ട കേസായിട്ടും ജുവനൈല്‍ നിയമപ്രകാരം പ്രതിക്ക് 15 മണിക്കൂറിനുള്ളില്‍ ജാമ്യം അനുവദിച്ചതും ശിക്ഷയായി റോഡ് സുരക്ഷയെക്കുറിച്ച് 300 വാക്കുള്ള ഉപന്യാസമെഴുതിച്ചതും വിവാദമായിരുന്നു. വലിയ കുറ്റങ്ങള്‍ക്കു നിസ്സാര ശിക്ഷകള്‍ നല്‍കുന്നത് കുറ്റങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്നായിരുന്നു വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *