ന്യൂഡല്‍ഹി: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ അപകീര്‍ത്തികരമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പാര്‍ട്ടിയെ വിലക്കിയ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ബിജെപി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ”ഞങ്ങള്‍ എന്തിന് ഇടപെടണം, ഞങ്ങള്‍ പരസ്യങ്ങള്‍ കണ്ടു, അവ കുറ്റകരമാണ്,” ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി പറഞ്ഞു.

”നിങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളാണ് മികച്ചതെന്ന് പറയാന്‍ കഴിയും, എന്നാല്‍ കൂടുതല്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങള്‍ കൈകൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ എതിരാളി നിങ്ങളുടെ ശത്രുവല്ല.” ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപിക്ക് സ്വാതന്ത്ര്യം നല്‍കി ഹര്‍ജി പിന്‍വലിച്ചു.

ശബ്ദപ്രചരണം അവസാനിച്ച കാലത്ത് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ അപകീര്‍ത്തികരമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി കഴിഞ്ഞ ആഴ്ച വിധിച്ചിരുന്നു. ടിഎംസിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളും പ്രസിദ്ധീകരണങ്ങളും തീര്‍ത്തും അപകീര്‍ത്തികരവും എതിരാളികളെ അപമാനിക്കാനും വ്യക്തിപരമായ ആക്രമണങ്ങള്‍ ഉയര്‍ത്താനും ഉദ്ദേശിച്ചുള്ളതാണെന്നും ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *