കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ: സ്ത്രീ മരിച്ചു; ആകെ 178 പേർ ചികിത്സയിൽ

തൃശൂർ: പെരിഞ്ഞനത്ത് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരിഞ്ഞനം പൊൻമാനിക്കുടം സ്വദേശി രായംമരക്കാർ വീട്ടിൽ ഹസ്ബുവിൻ്റെ ഭാര്യ ഉസൈബയാണ് (56) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

ശനിയാഴ്ച രാത്രിയാണ് പെരിഞ്ഞനത്തെ ഹോട്ടലിൽ നിന്നും കുഴിമന്തി പാർസൽ വാങ്ങി ഇവർ വീട്ടിൽ വെച്ച് കഴിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഭക്ഷണം കഴിച്ച നാല് പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് നുസൈബയെ ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിലേക്കും വൈകിട്ട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്. ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 178 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടൽ അടച്ചു പൂട്ടിയിരുന്നു.

റിപ്പോർട്ട് പ്രകാരം 85 പേർക്ക് വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതായി ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. ഇവരിൽ 15 കുട്ടികളും രണ്ട് പ്രായമായവരും ഉൾപ്പെടുന്നു. ചിലർ റസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം കഴിച്ചപ്പോൾ മറ്റുള്ളവർ പാഴ്സലുകൾ വാങ്ങി കഴിക്കുകയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടവർ കൊടുങ്ങല്ലൂരിലെയും ഇരിഞ്ഞാലക്കുടയിലെയും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *