വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ അറിയിച്ചു. ആദ്യത്തെ അരമണിക്കൂർ തപാൽ വോട്ടുകൾ എണ്ണും. എല്ലാ തവണയും തപാൽവോട്ടുകൾ തന്നെയാണ് ആദ്യം എണ്ണുക. അതിനുശേഷമാണ് വോട്ടിങ് യന്ത്രത്തിലേക്ക് കടക്കുക. നിയമമുണ്ടാക്കുമ്പോൾ തപാൽവോട്ടുകളുടെ സംഖ്യ കുറവായിരുന്നു. ഇപ്പോൾ അത് വർധിച്ച സാഹചര്യത്തിലാണ് സമയദൈർഘ്യമെടുക്കുന്നതെന്നും പത്രസമ്മേളനത്തിൽ കമ്മിഷണർ വിശദീകരിച്ചു.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് പ്രതിപക്ഷപാർട്ടികൾ ഉന്നയിച്ച ആശങ്കകളെല്ലാം കണക്കിലെടുക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സി.സി.ടി.വി. മോണിറ്ററിങ് ഉണ്ടാകും. രാഷ്ട്രീയപ്പാർട്ടി ഏജന്റുമാർക്ക് രേഖകൾ പരിശോധിക്കാനവസരമുണ്ടാകുമെന്നും കമ്മിഷണർ അറിയിച്ചു.

