പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല’; മുരളീധരന്റെ തോൽവിക്ക് പിന്നാലെ തൃശൂർ ഡിസിസിയിൽ പരസ്യപ്പോര്

തൃശൂർ: യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ തോറ്റതിന് പിന്നാലെ തൃശൂർ കോൺഗ്രസ് നേതൃത്വത്തിൽ പോര്. കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപനും  tn-prathapan തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനുമെതിരെ ഡിസിസി ഓഫീസ് മതിലിൽ പോസ്റ്റർ പതിച്ചു. ജോസ് വള്ളൂർ രാജിവയ്‌ക്കുക, പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണ് മതിലിൽ പതിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുരളീധരന്റെ തോൽവിയോടെ തൃശൂർ കോൺഗ്രസിലുണ്ടായ ഭിന്നതയും തർക്കവുമാണ് ഇതിലൂടെ പുറത്തായത്. പോസ്റ്റർ നീക്കം ചെയ്‌തെങ്കിലും മുരളീധരന്റെ തോൽവിയിൽ തൃശൂർ കോൺഗ്രസിൽ പോര് ഇനിയും രൂക്ഷമായേക്കും. തോൽവിയിൽ കെ മുരളീധരൻ നേതൃത്വത്തിനെതിരെ നേരത്തേ രംഗത്തെത്തിയിരുന്നു.

തനിക്ക് വേണ്ടി പ്രചാരണത്തിന് നേതാക്കളാരും എത്തിയില്ലെന്നും സംഘടനാ തലത്തിൽ കാര്യമായ പ്രവർത്തനം നടന്നില്ലെന്നുമായിരുന്നു മുരളീധരന്റെ ആരോപണം.

തൃശൂരിൽ തന്നെ കുരുതി കൊടുക്കുകയായിരുന്നുവെന്നും വടകരയിൽ മത്സരിപ്പിച്ചിരുന്നെങ്കിൽ വിജയിക്കുമായിരുന്നുവെന്നും മുരളീധരൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്റെ തോൽവിയിൽ പ്രതിഷേധിച്ച് പ്രതാപനും ജോസ് വള്ളൂരിനുമെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്. സംഭവത്തിൽ ടിഎൻ പ്രതാപനും ജോസ് വള്ളൂരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *