പന്തീരാങ്കാവ് കേസ്: പരാതിക്കാരി വിമാനത്തിൽ കൊച്ചിയിലെത്തി; കസ്റ്റഡിയിലെടുത്ത് പോലീസ്

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി  കൊച്ചി വിമാനത്താവളത്തിൽ പെൺകുട്ടി തിരികെയെത്തിയതിനു പിന്നാലെയായിരുന്നു നടപടി. വടക്കേക്കര പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടി അവസാന വിഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തത് ഡല്‍ഹിയില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു.

വിഡിയോ ഇട്ടത് ഡല്‍ഹിയില്‍ നിന്നാണെന്ന സൂചന സൈബര്‍ സെല്ലിന്റെ അന്വേഷണത്തിലാണ് പൊലീസിനു ലഭിച്ചത്. പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ രാജ്യം വിട്ടിട്ടില്ലെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. ഇതിനിടെയാണ് പെൺകുട്ടി കൊച്ചിയിൽ തിരികെയെത്തിയത്.

യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരനും പിതാവും രംഗത്തെത്തിയിരുന്നു. മേയ് 28ന് ശേഷം ഒരാഴ്ചയായി ഓഫിസില്‍ ചെന്നിട്ടില്ലെന്നും യുവതി നിലപാട് മാറ്റിയത് രാഹുലിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാവാം എന്നും സഹോദരന്‍ പറഞ്ഞു.

യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് ഇവരുടെ അമ്മയും പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് തന്നെ ആരും തട്ടികൊണ്ടുപോയിട്ടില്ലെന്ന് പറഞ്ഞ് പെൺകുട്ടി വിഡിയോയിലൂടെ രംഗത്തെത്തിയത്. താന്‍ സുരക്ഷിതയാണ്, സമ്മര്‍ദം കൊണ്ടാണ് വീട്ടില്‍നിന്ന് മാറി നില്‍ക്കുന്നത്. എന്തുകൊണ്ടാണ് മുൻപ് ഭര്‍ത്താവിനെതിരെ അങ്ങനെ പറയേണ്ടി വന്നതെന്ന് നേരത്തേ പറഞ്ഞതാണ്. സമ്മര്‍ദം താങ്ങാന്‍ പറ്റുന്നതിനപ്പുറമായതു കൊണ്ടാണ് യുട്യൂബില്‍ വിഡിയോ പങ്കുവയ്ക്കുന്നതെന്നും യുവതി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *