കാഫിർ പോസ്റ്റ് വ്യാജം: പോസ്റ്റ് നിർമിച്ചത് ലീഗ് പ്രവർത്തകനല്ലെന്ന് സർക്കാർ കോടതിയിൽ

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിനിടെ വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ​ശൈലജയെ കാഫിറെന്ന് വിശേഷിപ്പിച്ച് പോസ്റ്റർ  kafir-post പുറത്തിറക്കിയത് ലീഗ് പ്രവർത്തകൻ അല്ലെന്ന് സർക്കാർ ഹൈകോടതിയിൽ.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രചരിച്ച പോസ്റ്റർ വ്യാജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുസ്‍ലിം യൂത്ത്‍ലീഗ് നേതാവ് പി.കെ. മുഹമ്മദ് കാസിമല്ല പോസ്റ്റ് നിർമിച്ചത് എന്നാണ് സർക്കാർ ഹൈകോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

പ്രചാരണവേളയിൽ കാസിമിന്റെ പേരിലായിരുന്നു സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചത്. അമ്പാടിമുക്ക് സഖാക്കൾ, കണ്ണൂർ എന്ന സി.പി.എം അനുഭാവമുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാജ സ്ക്രീൻഷോട്ട് പുറത്തുവന്നത്. അപ്ലോഡ് ചെയ്ത് കാൽമണിക്കുറിനുള്ളിൽ പോസ്റ്റ് നീക്കം ചെയ്തുവെങ്കിലും അതിന്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു.

ഷാഫി അഞ്ചുനേരം നിസ്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണ്. മറ്റേതോ കാഫിറായ സ്ത്രീ… ഈ ആധുനിക ലോകത്തിലും ഇങ്ങനെ പച്ച വർഗീയത പറഞ്ഞു വോട്ടുപിടിക്കാൻ നാണമില്ലേ മുസ്‌ലിംലീഗുകാരാ.. കോൺഗ്രസുകാരാ… ഈ തെമ്മാടിക്കൂട്ടം നാടിനെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്?’ എന്നായിരുന്നു പോസ്റ്റ്.

എന്നാൽ പ്രഥമദൃഷ്ട്യ നടത്തിയ അന്വേഷണത്തിൽ കാസിം കുറ്റം ചെയ്തതായി കരുതുന്നില്ല എന്നാണ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. കേസിൽ 12 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കാസിമിന്റെയും സി.പി.എം നേതാവ് കെ.കെ. ലതികയു​ടെയും ഫോൺ പരിശോധിച്ചിരുന്നു. കാഫിർ പരാമർശം ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന്റെ നോഡൽ ഓഫിസറെ കേസിൽ പ്രതിചേർത്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

ഹരജിക്കാരനോട് മറുപടി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശം നൽകി. ഹരജി ജൂൺ 28ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *