‘ലോക കേരളസഭയ്ക്ക് 4 കോടി’,സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി; സി ദിവാകരന്‍

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ. നേതാവ് സി. ദിവാകരന്‍. വയോജനക്ഷേമവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സിലിന്റെ ധര്‍ണയിലാണ് വിമര്‍ശനം.

സര്‍ക്കാരില്‍നിന്ന് വയോജനങ്ങള്‍ക്കായി ഒന്നും പ്രതീക്ഷിക്കുന്നില്ല. ബിന്ദുവാണെങ്കിലും ശരി സിന്ധുവാണെങ്കിലും ശരി, സാമൂഹിക ക്ഷേമ വകുപ്പ് വയോജന ദിനാചരണം നടത്തേണ്ടിയിരുന്നുവെന്നും ദിവാകരന്‍ പറഞ്ഞു. സെക്രട്ടേറിയറ്റ് ആരുടെയും കുത്തകയല്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും ദിവാകരന്‍ വിമര്‍ശിച്ചു.

ജനങ്ങളുടെ ആവശ്യങ്ങളില്‍ കൂടിയാലോചിക്കാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. സര്‍ക്കാരിന്റെ പീഡനങ്ങളുടെ നിലവിളിയാണ് നിരത്തുകളില്‍ വയോജനങ്ങള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വയോജന കേന്ദ്രങ്ങള്‍ ഇന്ന് ബിസിനസ് കേന്ദ്രങ്ങളാവുകയാണ്. മുഖ്യമന്ത്രിയും പ്രായമാകുന്നു, അതുകൊണ്ട് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോക കേരള സഭയ്ക്ക് നാലു കോടി ആണ് അനുവദിച്ചിരിക്കുന്നത്. കണക്കില്‍പെടാതെ വേറെയും കാര്യങ്ങള്‍ നടക്കും. പാര്‍ട്ടികളല്ല ജനമാണ് ഭരിക്കുന്നത് എന്ന് ഓര്‍ക്കണം. ദൈവം ജനങ്ങളാണ്, വരാന്‍ പോകുന്നത് സമരങ്ങളുടെ വേലിയേറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *