ഏറെനാളത്തെ പ്രണയത്തിനൊടുവിൽ വിവാഹം, ഒരുവർഷമായി അകന്ന് താമസം, പിന്നാലെ വേറെ ബന്ധമുണ്ടെന്ന സംശയം: രാജികൊലയിൽ വഴിത്തിരിവ്

തിരുവനന്തപുരം: ഭർത്താവ് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്പൂരി മായം കോലോത്ത് വീട്ടിൽ രാജി (39)യാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ (50) പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്‌നങ്ങളെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ ആയിരുന്നു അരുംകൊല.

ഇരുവരും കുറച്ചുനാളുകളായി അടുത്തടുത്ത വീടുകളിലായാണു താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ അമ്പൂരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ ശേഷം മനോജിന്റെ വീടിനു മുന്നിലൂടെ പോകുകയായിരുന്ന രാജിയെ ഭർത്താവ് തടഞ്ഞുനിർത്തി വഴക്കിട്ടു. വാക്കുതർക്കത്തിനൊടുവിൽ മനോജ് കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് രാജിയുടെ മുഖത്തും നെഞ്ചിലും കുത്തി. മൂക്ക് ഛേദിച്ച നിലയിലാണ്. രാജി ആശുപത്രിയിലെത്തും മുൻപ് മരിച്ചു. മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഒരു വർഷത്തോളമായി ഭർത്താവുമായി വേർപിരിഞ്ഞു നിൽക്കുകയായിരുന്ന രാജി അമ്മക്കും അച്ഛനും ഒപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും അടുത്ത വീടുകളിലായിരുന്നു താമസം. രണ്ടു മക്കളുണ്ട്. മകൾ അച്ഛന്റെ കൂടെയും മകൻ അമ്മയുടെ കൂടെയും ആയിരുന്നു താമസം.

മനോജും രാജിയും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ഭാര്യയെ മനോജിന് സംശയമായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാര്‍ ജീവനക്കാരനായ ഭര്‍ത്താവ് മനോജ് സെബാസ്റ്റ്യനെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു.

ആക്രമണത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ കൈക്കും പരിക്കേറ്റിട്ടുണ്ട്. രാജി വിവാഹമോചനത്തിന് തയാറാകാതിരുന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പ്രദേശത്തെ മുന്‍ജനപ്രതിനിധിയായ മേരിക്കുട്ടി കുര്യാക്കോസിന്‍റെ മകളാണ് രാജി.

Leave a Reply

Your email address will not be published. Required fields are marked *