കോഴിക്കോട്: ചവിട്ടിപുറത്താക്കിയാലും താൻ കോൺഗ്രസ് വിട്ടുപോകില്ലെന്ന് മുതിര്‍ന്ന നേതാവ് കെ. മുരളീധരൻ. തൃശ്ശൂർ തോൽവി ചർച്ച ചെയ്യണ്ട എന്ന് കരുതിയാണ് വയനാട് ക്യാമ്പിൽ പങ്കെടുക്കാതിരുന്നത്. കെ. കരുണാകരന് ഇനി ഒരു ചീത്തപ്പേര് ഉണ്ടാക്കില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

ടി.എൻ. പ്രതാപനും ഷാനി മോൾ ഉസ്മാനും വയനാട് ക്യാമ്പിൽ തനിക്കെതിരെ ഒരു വിമർശനവും ഉന്നയിച്ചിട്ടില്ലെന്ന് അവർ തന്നെ രാവിലെ ഫോണിൽ വിളിച്ച് അറിയിച്ചിട്ടുണ്ട്.വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സജീവമാകും.

തദ്ദേശ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾക്ക് ചുമതല നൽകിയത് സ്വാഗതാർഹമാണ്. കെ.സുധാകരന് കണ്ണൂരും ചെന്നിത്തലയ്ക്ക് കോഴിക്കോടും നൽകിയത് നല്ല തീരുമാനം. ഓരോയിടത്തും നേതാക്കൾ കേന്ദ്രീകരിച്ച് തന്നെ പ്രവർത്തിക്കണം. അതല്ലാതെ ഓടിനടന്ന് പ്രസംഗിച്ചാലൊന്നും പാർട്ടി നന്നാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ വോട്ട് തിരുവനന്തപുരത്താണെന്ന് പറഞ്ഞ മുരളീധരൻ, അവിടെ പി.സി.വിഷ്ണുനാഥിനെ സഹായിക്കുമെന്നും ഇങ്ങനെയാണ് കാര്യങ്ങൾ ചെയ്യേണ്ടതെന്നും പറഞ്ഞു. ഇരുട്ടത്തിരുന്ന് പോസ്റ്റർ ഒട്ടിക്കുന്നവരാണ് പാലോട് രവിക്കെതിരേയുള്ള പോസ്റ്ററിന് പിന്നിൽ. അത്തരക്കാരെ പാർട്ടിയിൽ നിന്ന് ചവിട്ടി പുറത്താക്കണം. തിരുവനന്തപുരം ഡി.സി.സി. യോഗത്തിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും കെ മുരളീധരൻ കോഴിക്കോട് വെച്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *