കര്‍ണാടകയിൽ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായവരിൽ കോഴിക്കോട് സ്വദേശിയുമെന്ന് സംശയം;തിരച്ചിൽ തുടരുന്നു

ബെംഗളൂരു: കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയവരില്‍ മലയാളിയും ഉള്‍പ്പെട്ടതായി സംശയം. കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറി മണ്ണിനടിയിലാണെന്നാണ് സൂചന.

ലോറിയില്‍ നിന്നുള്ള ജി.പി.എസ്. സിഗ്നല്‍ അവസാനമായി ലഭിച്ചത് മണ്ണിടിച്ചില്‍ നടന്ന സ്ഥലത്തുനിന്നാണെന്നതാണ് സംശയത്തിന് കാരണം. അര്‍ജുനെ കാണാനില്ലെന്ന് ബന്ധുക്കള്‍ രക്ഷാപ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായി മൂന്നാംദിവസവും തിരച്ചില്‍ തുടരുകയാണ്.

മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. ഇവിടെനിന്ന് ചായകുടിക്കാനായി വണ്ടി നിര്‍ത്തിയവരാണ് അപകടത്തില്‍പെട്ടതെന്ന വിവരവും നേരത്തേ പുറത്തുവന്നിരുന്നു. ഒരു കുടുംബത്തിലെ അഞ്ചുപേരുടെ ഉള്‍പ്പെടെ പത്ത് മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം പുറത്തെടുത്തിരുന്നു. ഇതിനിടെയാണ് അര്‍ജുനും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ആശങ്ക ഉയര്‍ന്നത്. അര്‍ജുന്റെ ബന്ധുക്കള്‍ എം.കെ. രാഘവന്‍ എം.പി. ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ടു. ഇവര്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് എത്തിയിട്ടുമുണ്ട്. നാവികസേനയുടേയും ദേശീയ ദുരന്ത പ്രതികരണ സേനയുടേയും നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *