അര്‍ജുന്റെ പങ്കാളിക്ക് ജോലി, വയനാട്ടില്‍ 11 വീടുകള്‍ നിര്‍മിച്ച് നല്‍കും: കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക്

കോഴിക്കോട്: മുണ്ടക്കൈ-ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ഭവനരഹിതരായ 11 കുടുംബങ്ങള്‍ക്ക് സൗജന്യമായി വീടുവെച്ച് നല്‍കുമെന്ന് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക്. കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിലിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ അര്‍ജുന്റെ പങ്കാളിക്ക് ജോലി നല്‍കുമെന്നും സിറ്റി ബാങ്ക് ഭാരവാഹികള്‍ അറിയിച്ചു.

ഗ്രാമപഞ്ചായത്ത് നിര്‍ദേശിക്കുന്ന 11 കുടുബങ്ങള്‍ക്കാണ് സിറ്റി ബാങ്ക് വീടുവെച്ചു നല്‍കുക. ഭവനരഹിതരായവരുടെ പുനരധിവാസത്തിനായി സര്‍ക്കാരോ സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ സൗജന്യമായി സ്ഥലം നല്‍കുന്ന കുടുംബങ്ങളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. സര്‍ക്കാരിന്റെ അനുമതി പ്രകാരമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുകയെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഓരോ വീടിനും അഞ്ചു ലക്ഷം രൂപ വീതം ബാങ്ക് ചെലവഴിക്കും. ചാത്തമംഗലത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി ചേര്‍ന്നാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുക. 120 ദിവസത്തിനകം പണി പൂര്‍ത്തിയാക്കി വീടുകള്‍ കൈമാറും. സര്‍ക്കാരിന്റെ ഏതെങ്കിലും സഹായപദ്ധതിയുടെ ഭാഗമായി ഈ ദൗത്യം ഏറ്റെടുക്കാനും ബാങ്ക് തയ്യാറാണ്,’ ബാങ്ക് ഭാരവാഹി അറിയിച്ചു.

ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമാ മനോജ്, എംവിആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സിഎന്‍ വിജയകൃഷ്ണന്‍, കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ സി ഇ ചാക്കുണ്ണി, ബാങ്ക് ഡയറക്ടര്‍മാരായ കെ പി രാമചന്ദ്രന്‍, ടി എം വേലായുധന്‍, പി എ. ജയപ്രകാശ്, എന്‍ പി. അബ്ദുള്‍ഹമീദ്, കെ ടി ബീരാന്‍കോയ, അബ്ദുള്‍ അസീസ്, ഷിംന പി.എസ്, ജനറല്‍ മാനേജര്‍ സാജു ജെയിംസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.

Leave a Reply

Your email address will not be published. Required fields are marked *