പേരാവൂർ (കണ്ണൂർ): വയനാട് മുണ്ടക്കൈയിലും ചൂരൽ മലയിലുമുണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ അമ്മമാരെ നഷ്ടപ്പെട പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന് സന്നദ്ധത അറിയിച്ച ഫേസ്ബുക് പോസ്റ്റിന് കീഴിൽ മോശം കമന്റ് ഇട്ടയാളെ നാട്ടുകാർ വളഞ്ഞിട്ട് തല്ലി. കണ്ണൂർ പേരാവൂരിനടുത്ത എടത്തൊട്ടിയിലാണ് സംഭവം.
‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ എന്ന പൊതുപ്രവർത്തകന്റെ വാട്സ് ആപ് മെസേജ് പത്രങ്ങൾ വാർത്തയാക്കിയിരുന്നു. ഇതുസംബന്ധിച്ച കാർഡ് പങ്കുവെച്ചതിന് കീഴിലാണ് എടത്തൊട്ടി സ്വദേശി ഫേസ്ബുക്കിൽ മോശം കമന്റിട്ടത്. കെ.ടി. ജോർജ് എന്ന അക്കൗണ്ടിൽനിന്നായിരുന്നു കമന്റ്. കണ്ണൂരിൽ ജോലി ചെയ്യുന്ന ഇയാൾ ജോലി കഴിഞ്ഞ് ഇന്നലെ നാട്ടിലെത്തിയപ്പോഴായിരുന്നു ഒരുകൂട്ടം യുവാക്കൾ ഇയാളെ വളഞ്ഞിട്ട് തല്ലിയത്.
ജോർജിനെ കൂടാതെ ഏതാനും പേരും വാർത്തക്ക് താഴെ സമാന രീതിയിൽ അശ്ലീല കമന്റുമായി രംഗത്തെത്തിയിരുന്നു. ഇവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ ജനരോഷം ഉയരുകയാണ്.

