ലക്നൗ ∙ മഹാകുംഭമേളയില്‍ പങ്കെടുക്കാൻ ലക്ഷക്കണക്കിനു തീർഥാടകർ ഒഴുകിയെത്തിയതോടെ പ്രയാഗ്‌രാജിൽ വൻ ഗതാഗതക്കുരുക്ക്. ത്രിവേണി സംഗമത്തിലേക്കു എത്താനാകാതെ പലരും വഴിയിൽ കുടുങ്ങിയതായാണു റിപ്പോർട്ട്. ആൾത്തിരക്ക് കൂടിയതിനാൽ വെള്ളിയാഴ്ച വരെ പ്രയാഗ്‍രാജ് സംഗം റെയിൽവേ സ്റ്റേഷൻ അടച്ചിട്ടു. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
സംഗം റോഡിൽ ഒച്ചിഴയും വേഗത്തിലാണു നൂറുകണക്കിനു വാഹനങ്ങൾ നീങ്ങുന്നത്. പ്രയാഗ്‌രാജിലേക്കു പോകുന്നവരുടെ വാഹനനിര 200 മുതല്‍ 300 കിലോമീറ്റര്‍ വരെ നീളമുള്ള ഗതാഗതക്കുരുക്കായെന്നും മുന്നോട്ടു പോകാനാകുന്നില്ലെന്നും മധ്യപ്രദേശിലെ മൈഹര്‍ പൊലീസ് പറഞ്ഞു.
പ്രയാഗ്‌രാജിലേക്ക് എത്താൻ 24 മണിക്കൂറിലേറെ കാത്തുനിൽക്കേണ്ടി വന്നെന്നു ഫരീദാബാദിൽ നിന്നുള്ളവർ പരാതിപ്പെട്ടു. 4 കിലോമീറ്റർ പിന്നിടാൻ മണിക്കൂറുകളോളം വേണ്ടിവന്നെന്നു ജയ്പുരിൽനിന്നുള്ള കുടുംബം പറഞ്ഞു. ക്രമീകരണങ്ങളിൽ പാളിച്ചയുണ്ടെന്നും പരാതികളുയർന്നു.
