ന്യൂഡല്‍ഹി: ഉന്നതവിദ്യാഭ്യാസസമിതി സര്‍ക്കാരിന്റെ കീഴില്‍ ആയിരിക്കില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍. യുജിസി പിരിച്ച് വിട്ട് പകരം ഉന്നതവിദ്യാഭ്യാസ സമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് സമിതിക്ക് സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടാകില്ലെന്നും സ്വതന്ത്രമായി നിലകൊള്ളുമെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചത്.

യുജിസിക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തുകയാണെങ്കിലും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി. ഉദ്യോഗസ്ഥ വ്യവസ്ഥിതിയില്‍ അധിഷ്ഠിതമായിരിക്കില്ലെന്നും. സ്വതന്ത്രസംവിധാനമായാണ് ഉന്നതവിദ്യാഭ്യാസ സമിതി നിലകൊള്ളുകയെന്നും പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു.

സമിതിയില്‍ രണ്ട് കമ്മീഷനുകളുണ്ടാകും. ഒന്ന് ഗ്രാന്റുകള്‍ അനുവദിക്കാനും രണ്ടാമത്തേത് കാര്യനിര്‍വഹണത്തിനായുമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ സമിതി സംബന്ധിച്ച ബില്‍ അവസാന ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ സമിതി രൂപീകരിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *