മലപ്പുറം: മാതാവ് വഴക്ക് പറഞ്ഞതിന് വീടുവിട്ടിറങ്ങിയ ഏഴ് വയസ്സുകാരൻ പരാതി പറയാൻ ദീർഘദൂരം നടന്നെത്തിയത് മലപ്പുറം ഫയർഫോഴ്സ് സ്റ്റേഷനിൽ. സ്വന്തം വീട്ടിൽ നിന്ന് നട്ടുച്ച നേരത്ത് അഞ്ച് കിലോമീറ്ററോളം നടന്നാണ് രണ്ടാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷൻ തേടി മലപ്പുറത്ത് എത്തിയത്.
മുണ്ടുപറമ്പ് ജംക്ഷനിലെ ഫയർ സ്റ്റേഷനിൽ കാക്കി ധരിച്ചു നിൽക്കുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ കണ്ടപ്പോൾ പൊലീസ് ആണെന്ന് കരുതിയാണ് ഫയർഫോഴ്സ് സ്റ്റേഷനിലേക്ക് ചെന്നു കയറിയത്. നടന്ന് ക്ഷീണിച്ച കുട്ടിയെ കണ്ടപാടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്മാർ വിവരം തിരക്കുകയും കുട്ടിക്ക് വെള്ളവും ഭക്ഷണവും നൽകി.
കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ് വീട്ടുകാരെ ബന്ധപ്പെടുകയും ചെയ്തു. മാതാവ് ദേഷ്യപ്പെട്ടതിൽ പ്രതിഷേധവുമായാണ് കുട്ടി ഫയർ സ്റ്റേഷനിൽ എത്തിയതതെന്നാണ് വിവരം. ഉദ്യോഗസ്ഥരിൽ ഒരാളുടെ പ്രദേശവാസിയായതിനാൽ അദ്ദേഹം കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു.
തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരമറിയിച്ചു. വിവരം കേട്ട പിതാവ് ഉടനെയെത്തി ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൂടെയിരുന്ന് സംസാരിച്ചതിനു ശേഷം കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയക്കുയായിരുന്നു.

