മലപ്പുറം: അടിച്ചാൽ വീട്ടിൽ കയറി അടിച്ച് തലപൊട്ടിക്കുമെന്ന് മുൻ എം.എൽ.എ പി.വി. അൻവർ. അടിച്ചാൽ തിരിച്ചടിക്കുമെന്ന് അൻവർ. തന്നെയും യു.ഡി.എഫ്. പ്രവർത്തകരേയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തലപൊട്ടിക്കും. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സി.പി.എം നേതാക്കൾക്കുള്ള സൂചനയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവർത്തകരെ മദ്യം കൊടുത്ത് വിട്ട നേതാക്കന്മാരോട് ചെറിയ അഭ്യർത്ഥന പറയുകയാണെന്ന് പറഞ്ഞുകൊണ്ടാണ് സി.പി.എമ്മിനെ ഭീഷണിപ്പെടുത്തികൊണ്ടുള്ള പ്രസംഗം ആരംഭിച്ചത്.
നിങ്ങൾ മദ്യം കൊടുത്തും മയക്കുമരുന്ന് കൊടുത്തും യു.ഡി.എഫിന്റെ പ്രവർത്തകരുടേയും എന്റേയും നെഞ്ചത്തേക്ക് പറഞ്ഞുവിട്ടാൽ വീട്ടിൽ കയറി തലപൊട്ടിക്കും. തടിക്ക് ബോധമുണ്ടായിരിക്കണം. അതിൽ ഒരു തർക്കവുമില്ല. നിങ്ങൾ ആക്രമിച്ച് ഒരുപാട് ആളുകളെ ഇവിടെ കീഴ്പ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ തലക്കേ അടിക്കുള്ളൂ. ഇതിന് വേണ്ടി ഇവരെ പറഞ്ഞുവിടുന്ന തലകളുണ്ടല്ലോ, അത്രമാത്രമേ എനിക്ക് സൂചിപ്പിക്കാനൂള്ളൂ. ഒളിച്ച് നിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താനല്ല ഞാൻ പഠിച്ചിട്ടുള്ളത്. മുന്നിൽ നിന്ന് പ്രവർത്തിക്കാൻ തന്നെയാണ് പഠിച്ചിട്ടുള്ളതെന്നും അൻവർ പറഞ്ഞു.
മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൽഅവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട് ഏറെ നാടകീയ രംഗങ്ങൾക്കാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. നേരത്തെ യു.ഡി.എഫിന്റെ ഭരണം എൽ.ഡി.എഫിന് പിടിച്ചുവാങ്ങിക്കൊടുത്തിരുന്നു. ഇപ്പോൾ വീണ്ടും അവിശ്വാസപ്രമേയത്തിലൂടെ എൽ.ഡി.എഫിന്റെ ഭരണം യു.ഡി.എഫിന് പിടിച്ചു വാങ്ങിക്കൊടുത്തിരിക്കുകയാണ് അൻവർ. ഇതിന് പിന്നാലെയാണ് ഈ പ്രസംഗം. ഇതിനിടെ, അൻവർ നൽകിയ 35 ലക്ഷം നൽകിയാണ് എൽ.ഡി.എഫ് അംഗം കൂറുമാറിയതെന്ന് സി.പി.എം ആരോപിച്ചു.

