വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ആദ്യ അറസ്റ്റ്; അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലാണ് അഫാന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്

പാങ്ങോട്: അഞ്ചു പേരുടെ കൊലക്കും മാതാവിന് നേരെയുള്ള കൊടുംക്രൂരതക്കും വഴിവെച്ച വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. അമ്മൂമ്മ സൽമ ബീവിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ അഫാന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അഫാൻ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയാണ് പാങ്ങോട് സി.ഐ അറസ്റ്റ് ചെയ്തത്. കൂടാതെ, അഫാന്‍റെ വിശദ മൊഴിയും പാങ്ങോട് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു.

ഇന്നലെ വൈകിട്ടാണ് അഫാന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. ഇതിന്‍റെ റിപ്പോർട്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിന് കൈമാറേണ്ടത്. മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഡിസ്ചാർജ് ചെയ്താൽ അഫാനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.

അതേസമയം, ഡിസ്ചാർജ് ചെയ്യേണ്ടെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനമെങ്കിൽ മജിസ്ട്രേറ്റിനെ ആശുപത്രിയിൽ എത്തിച്ച് റിമാൻഡ് ചെയ്യാനാണ് പൊലീസ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *