ചെന്നൈ ∙ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് തൂത്തുക്കുടി ഭാഗത്ത് കടലിൽ ബോട്ടിൽ നിന്നു പിടികൂടിയ 30 കിലോ ഹഷീഷ് കടത്തിയത് കേരള പുട്ടുപൊടിയും റവയും എന്ന വ്യാജേന.
പിടിച്ചെടുത്ത ലഹരിവസ്തുക്കൾ പ്രമുഖ ബ്രാൻഡുകളുടെ പുട്ടുപൊടി, റവ പാക്കറ്റുകളിലാണു കണ്ടെത്തിയത്. ഇതിനൊപ്പം ഓർഗാനിക് ബ്രാൻഡിന്റെ കവറുകളും ഉപയോഗിച്ചിട്ടുണ്ട്. മാലദ്വീപിലേക്ക് കടത്താൻ ശ്രമിച്ച 33 കോടി രൂപയുടെ ലഹരിമരുന്നാണു പിടികൂടിയത്.
ബോട്ടിൽ ഉണ്ടായിരുന്ന ഇന്തൊനീഷ്യ സ്വദേശികൾ അടക്കം 9 പേരെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ ഉദ്യോഗസ്ഥർ കപ്പൽ നടുക്കടലിൽ തടഞ്ഞ് തൂത്തുക്കുടിയിൽ എത്തിക്കുകയായിരുന്നു. തുറമുഖ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

