ശരീരം സമര്‍പ്പിച്ച് അവസരം നേടുന്നവരുണ്ട്, മകളെ രാത്രി ഇവിടെ നിര്‍ത്താം അവസരം മതിയെന്ന് പറയുന്ന അമ്മമാരുണ്ട്, എന്റെ കൈയ്യില്‍ തെളിവുണ്ട്: ശ്രുതി രജനികാന്ത്

സ്വന്തം ശരീരം സമര്‍പ്പിച്ച് സിനിമയില്‍ അവസരം നേടിയെടുക്കുന്ന പലരെയും തനിക്ക് അറിയാമെന്ന് നടി ശ്രുതി രജനികാന്ത്. കാസ്റ്റിങ് കൗച്ചിനെ കുറിച്ച് സംസാരിക്കവെയാണ് ശ്രുതിയുടെ പരാമര്‍ശം. എന്തിനും തയാറായി സിനിമയിലേക്ക് പലരും വരുന്നുണ്ട്. മോളെ ഒരു രാത്രി ഇവിടെ നിര്‍ത്തിയിട്ട് പോകാം അവസരം കൊടുത്താല്‍ മതിയെന്ന് പറയുന്ന അമ്മമാര്‍ വരെയുണ്ട് എന്നാണ് ശ്രുതി വെളിപ്പെടുത്തിയിരിക്കുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നടി സംസാരിച്ചത്.

”പെണ്‍കുട്ടികളുടെ അമ്മമാര്‍ തന്നെ ചെന്ന് മോളെ ഒരു രാത്രി ഇവിടെ നിര്‍ത്തിയിട്ട് പോകാം അവസരം കൊടുത്താല്‍ മതിയെന്ന് പറയുന്നുണ്ട്. എനിക്ക് വ്യക്തിപരമായി അറിയുന്ന കേസുകളുണ്ട്. അത് ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. പക്ഷെ ഹേമ കമ്മിറ്റിയ്ക്ക് മൊഴി കൊടുത്തയാള്‍ ഞാനല്ല. ഇപ്പോഴും നടക്കുന്നുണ്ട്. എനിക്ക് അറിയാം. എന്റെ പക്കല്‍ തെളിവുകളുണ്ട്. എനിക്കും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.”

”പണ്ടൊക്കെ ഇവരോട് തിരിച്ച് പറയണം എന്ന് തോന്നിയിരുന്നു. പക്ഷെ ഒരു കാര്യവുമില്ല. വെറുതെ നമ്മുടെ പേരും കൂടെ ചീത്തയാക്കാമെന്ന് മാത്രം. അവര്‍ കൗണ്ടര്‍ അറ്റാക്ക് ചെയ്യാന്‍ വായില്‍ വരുന്നത് പറയും. ഒന്നാമത്തെ കാര്യം പെണ്ണുങ്ങള്‍ കൂടെ വിചാരിക്കണം. ആണുങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അങ്ങോട്ട് ചെന്ന് ഞങ്ങള്‍ ഓക്കെയാണ് എന്ന് പറയുന്ന ഒരു കൂട്ടം ഉള്ളപ്പോള്‍ നമ്മള്‍ ഇവിടെ കിടന്ന് എത്ര ഘോരഘോരം പ്രസംഗിച്ചിട്ടും കാര്യമില്ല.”

”സമയം കളയലാണ്. എന്നെ സമീപിക്കുമ്പോള്‍ സിനിമയില്‍ അവസരം തന്നില്ലെങ്കിലും കുഴപ്പമില്ലെന്ന് പറയും. എന്റെ ശരീരം സാക്രിഫൈസ് ചെയ്ത് അവസരം കിട്ടിയെന്ന് തന്നെ വെക്കുക. അതില്‍ എനിക്ക് എന്ത് ആസ്വാദനം ആണ് കണ്ടെത്താനാവുക? എനിക്ക് എന്ത് അര്‍ഹതയാണുള്ളത്? എത്ര നാള്‍ മുന്നോട്ട് പോകും? എനിക്ക് അറിയുന്നവരുണ്ട്, സാക്രിഫൈസ് ചെയ്ത ശേഷം പിന്നീട് അവസരം കിട്ടാത്തവരായി.”

”വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. അങ്ങനെ അവസരം കിട്ടി ഒരു പൊസിഷനില്‍ എത്തിയെന്ന് കരുതുക. ഒരു രാത്രിയെങ്കിലും കുറ്റബോധമില്ലാതെ കിടന്നുറങ്ങാന്‍ പറ്റുമോ? എന്റെ കഴിവു കൊണ്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയതെന്ന് വിചിരാക്കാന്‍ പറ്റുമോ? ചിലരെ കട്ട് ചെയ്യാം എന്ന് പറഞ്ഞാലും അവരുടെ കഴിവു കൊണ്ടും ഫാന്‍ഡം കൊണ്ടും നിന്ന് പോകുന്നവരുമുണ്ട്. എല്ലായിടത്തും എല്ലാ രീതിയിലുമുള്ളവരുണ്ട്” എന്നാണ് ശ്രുതി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *