ഹിന്ദുക്കൾ സുരക്ഷിതരെങ്കിൽ.. മുസ്ലീങ്ങളും സുരക്ഷിതർ; ‘100 മുസ്‌ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാകില്ല’;  യോഗി ആദിത്യനാഥ്

സംസ്ഥാനത്ത് എല്ലാ മതവിഭാ​ഗങ്ങളിൽ നിന്നുള്ള ആളുകളും സുരക്ഷിരാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഇവിടെ ഹൈന്ദവർ സുരക്ഷിതരാണെങ്കിൽ മുസ്ലീം സമൂഹവും സുരക്ഷിതരാണെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. ദേശീയ വാർത്ത ഏജൻസിയുമായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സംസ്ഥാനത്തെ മുസ്ലീം സമുദായത്തിന് അവരുടെ മതപരമായ എല്ലാ ആചാരങ്ങളും ആഘോഷിക്കാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ട്. 2017-ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് ഒരു തരത്തിലുള്ള വർ​ഗീയ കലാപങ്ങളും ഉണ്ടായിട്ടില്ല. ഉത്തർപ്രദേശിൽ ഏറ്റവും കൂടുതൽ സുരക്ഷിതർ മുസ്ലീം സമൂഹമാണ്. ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിലും അവരും സുരക്ഷിതർ തന്നെയായിരിക്കും”.
നൂറ് മുസ്‌ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്കു സുരക്ഷിതരായി ഇരിക്കാനാകില്ലെന്നാണ് യോഗിയുടെ പരാമർശം. ഇതിന് ബംഗ്ലദേശും പാക്കിസ്ഥാനും ഉദാഹരണങ്ങളാണ്. എന്നാൽ നൂറ് ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്‌ലിം കുടുംബത്തിന് മതാചാരങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്. ഹിന്ദുക്കൾ മതപരമായ സഹിഷ്ണുത തുടരുന്നവരാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
‘‘കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബംഗ്ലദേശിൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണതിനുശേഷം, ഹിന്ദുക്കളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ആദിത്യനാഥ് പറഞ്ഞു. എന്നാൽ 2017ന് ശേഷം യുപിയിൽ കലാപമുണ്ടായിട്ടില്ല. യുപിയിൽ തന്റെ നേതൃത്വത്തിലുള്ള സർക്കാർ എട്ട് വർഷം പൂർത്തിയാക്കി. 2017ൽ ബിജെപി സർക്കാർ രൂപീകരിച്ചതിനുശേഷം ഉത്തർപ്രദേശിലെ വർഗീയ കലാപങ്ങൾ അവസാനിച്ചു.’’ – യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ഒരു യോഗി എന്ന നിലയിൽ താൻ എല്ലാവരുടെയും സന്തോഷമാണ് ആഗ്രഹിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 2017ന് മുൻപ് യുപിയിൽ കലാപങ്ങൾ ഉണ്ടായിരുന്നെങ്കിൽ, ഹിന്ദുവിന്റെ കടകൾ കത്തിച്ചിരുന്നെങ്കിൽ, മുസ്‌ലിംകളുടെ കടകളും കത്തുമായിരുന്നു. ഹിന്ദുവിന്റെ വീടുകൾ കത്തുന്നുണ്ടെങ്കിൽ, മുസ്‌ലിംകളുടെ വീടുകളും കത്തുമായിരുന്നു. എന്നാൽ 2017ന് ശേഷം കലാപം നിലച്ചു.’’ യോഗി ആദിത്യനാഥ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *