റോഡിന്റെ ഇരുവശത്തും തട്ടുകടകള്‍; അനധികൃത പാര്‍ക്കിംഗും,ലഹരി വില്‍പനയും വ്യാപകം; കോവൂര്‍-ഇരിങ്ങാടന്‍ പള്ളി റോഡില്‍ തട്ടുകടക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം, 3 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോവൂര്‍-ഇരിങ്ങാടന്‍പള്ളി-പൂളക്കടവ് മിനി ബൈപ്പാസിലെ കടകളില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ സംഘര്‍ഷം. നാട്ടുകാര്‍ കടയടപ്പിക്കാനെത്തിയത് കടയുടമകള്‍ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്.

ഭക്ഷണശാലകള്‍ സമൂഹവിരുദ്ധര്‍ താവളമാക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസങ്ങളില്‍ റെസിഡന്റ്‌സ് ഭാരവാഹികളും നാട്ടുകാരും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും ചേര്‍ന്ന് രാത്രി 10-ന് ശേഷം ഭക്ഷണശാലകള്‍ അടപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ട് ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ രാത്രി 10.30-ന് കടയടയ്ക്കാന്‍ തീരുമാനിച്ചെങ്കിലും കടയുടമകള്‍ ഇത് എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് 10.45-ഓടെ നാട്ടുകാര്‍ കടയടപ്പിക്കാന്‍ എത്തിയത്. ‘ദ ഡഞ്ച്’ എന്ന കടയില്‍ ആദ്യം കയറി പൂട്ടണമെന്നാവശ്യപ്പെട്ടപ്പോള്‍ കടയുടമകള്‍ എതിര്‍ത്തതോടെ വാക്കേറ്റമുണ്ടാകുകയായിരുന്നു. പിന്നീട് ഇരുസംഘങ്ങളും ഏറ്റുമുട്ടി.

സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അഷിന്‍, നിധീഷ്, ശരത്ത്, ഹാഷിം, അബു അമീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ണിനും മൂക്കിനുമാണ് ഇരുകൂട്ടര്‍ക്കും പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജ്, ചേവായൂര്‍, മാവൂര്‍ സ്റ്റേഷനുകളില്‍നിന്ന് പോലീസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. കടക്കാരായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

റോഡിന് ഇരുവശങ്ങളിലുമായി ഫുഡ് കോര്‍ട്ടുകള്‍ നിറഞ്ഞതോടെ രാത്രിയില്‍ വലിയ തിരക്കാണ് പ്രദേശത്തുള്ളത്. റോഡിലെ അനധികൃത പാര്‍ക്കിങ്ങും യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷവും പ്രദേശവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ യുവാക്കള്‍ ഒത്തുകൂടുന്നുണ്ടെന്നും ശബ്ദമുള്ള വാഹനങ്ങളില്‍ മത്സരയോട്ടം നടത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

പ്രദേശത്ത് ലഹരി വില്‍പനയും സജീവമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം മിനി ബൈപാസില്‍ ലഹരി വില്‍പനയ്‌ക്കെതിരെ യുവാവിനെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. രാത്രി പത്തിനുശേഷം റോഡില്‍ അനധികൃത പാര്‍ക്കിങ്ങിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അസിസ്റ്റ് കമ്മീഷണര്‍ എ.ഉമേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *