അടിമാലി: രാജകുമാരി കജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയെ മാതാവ് കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് രാജാക്കാട് പൊലീസ് അറിയിച്ചു. പ്രതി ഝാർഖണ്ഡ് സ്വദേശിനിയായ പൂനം സോറനെ (21) അറസ്റ്റ് ചെയ്ത് ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
പൂനം സോറന്റെ ആദ്യ ഭർത്താവ് കഴിഞ്ഞ ഡിസംബറിൽ മരിച്ചു. അതിനുശേഷമാണ് ഝാർഖണ്ഡ് സ്വദേശിയായ മോത്തിലാൽ മുർമു ഇവർക്കൊപ്പം താമസമാരംഭിച്ചത്. ഗർഭിണിയാണെന്ന വിവരം യുവതി ഇയാളിൽനിന്ന് മറച്ചു െവച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സുഖമില്ലെന്ന് പറഞ്ഞ് പൂനം സോറൻ ജോലിക്ക് പോയിരുന്നില്ല. ഇവർ ആരുമറിയാതെ പെൺകുഞ്ഞിനെ പ്രസവിച്ചശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യെന്നാണ് പൊലീസിന്റെ നിഗമനം.
മുർമുവിന് ഇക്കാര്യത്തിൽ അറിയില്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടി ഉണ്ടായ കാര്യം അറിഞ്ഞാൽ ഇയാൾ ഉപേക്ഷിച്ചുപോകുമെന്ന് ഭയന്നാണ് കൃത്യം ചെയ്തതെന്ന് പൂനം സോറൻ പൊലീസിന് മൊഴി നൽകി. കഴിഞ്ഞ വ്യാഴാഴ്ച ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് നായ്ക്കൾ കടിച്ചുവലിച്ച നിലയിൽ ശരീരാവശിഷ്ടം കണ്ടെത്തിയത്. രാജാക്കാട് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ പൂനം സോറന്റെ കുഞ്ഞാണിതെന്ന് കണ്ടെത്തി. തുടർന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

