അച്ഛനെയും സഹോദരനെയും മർദിക്കുന്നതു കണ്ട പെൺകുട്ടി ആറ്റിൽചാടി മരിച്ച സംഭവം: അയൽവാസി കസ്റ്റഡിയിൽ

പത്തനംതിട്ട: വലഞ്ചുഴിയിൽ തിങ്കളാഴ്ച രാത്രി അച്ചൻകോവിലാറ്റിൽ ചാടി ഒമ്പതാം ക്ലാസുകാരി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ. യുവാവ് അച്ഛനെയും സഹോദരനെയും മർദിക്കുന്നതു കണ്ട പെൺകുട്ടി ആറ്റിൽ ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവാവ് സംഭവ സ്ഥലത്തുവെച്ച് പെൺകുട്ടിയുടെ പേരിൽ അച്ഛനും സഹോദരനുമായി വഴക്കുണ്ടായി. അച്ഛനെ മർദിക്കുന്നതു കണ്ട് മനംനൊന്ത് പെൺകുട്ടി ചാടുകയായിരുന്നു.

അസ്വാഭാവിക മരണത്തിന് കഴിഞ്ഞ രാത്രി തന്നെ കേസെടുത്തിരുന്നു. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വലഞ്ചുഴി ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം ഉത്സവം കാണാൻ എത്തിയ അഴൂർ സ്വദേശി ആവണി (15) ആണ് മരിച്ചത്. എഫ്.ഐ.ആറിൽ യുവാവിന്‍റെ പേര് പറയുന്നില്ലെങ്കിലും പിതാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 23കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായ ശേഷം ആവശ്യമെങ്കിൽ പ്രേരണക്കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

ക്ഷേത്രത്തിനു സമീപത്തെ പാലത്തിൽ അച്ഛനമ്മമാരോട് സംസാരിച്ചു നിൽക്കേ പെൺകുട്ടി അച്ചൻകോവിലാറ്റിലേക്ക് ചാടുക‍യായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൂടെയുണ്ടായിരുന്ന അച്ഛനും ബന്ധുവും ഉടനെ ചാടി തിരഞ്ഞെങ്കിലും കിട്ടിയില്ല. പിന്നീട് ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം രാത്രി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *