വിദ്യാർഥിയുടെ പിതാവിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണംതട്ടി; അധ്യാപിക അടക്കം മൂന്നുപേര്‍ പിടിയില്‍ – bengaluru teacher blackmail case

ബെംഗളൂരുവില്‍ ബ്ലാക്‌മെയില്‍ ചെയ്ത് പണംതട്ടിയെന്ന പരാതിയില്‍ പ്രീ- സ്‌കൂള്‍ അധ്യാപിക അടക്കം മൂന്നുപേര്‍ പിടിയില്‍. അധ്യാപികയായ ശ്രീദേവി രുദാഗി, ഗണേഷ് കാലെ, സാഗര്‍ മോര്‍ എന്നിവരാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ശ്രീദേവി പഠിപ്പിക്കുന്ന വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയിലാണ് ഇവരുടെ അറസ്റ്റ്. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടില്‍ പ്രീ- സ്‌കൂള്‍ അധ്യാപികയാണ് ശ്രീദേവി.

ശ്രീദേവി അധ്യാപികയായ പ്രീ- സ്‌കൂളില്‍ പരാതിക്കാരന്റെ മൂന്നു പെണ്‍കുട്ടികളില്‍ ഇളയവളായ അഞ്ചുവയസ്സുകാരി പഠിച്ചിരുന്നു. 2024-ല്‍ ശ്രീദേവി സ്‌കൂളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് പരാതിക്കാരനില്‍നിന്ന് രണ്ടുലക്ഷം രൂപ കൈപ്പറ്റിയിരുന്നു. 2024 ജനുവരിയില്‍ പണം തിരികെ ചോദിച്ചപ്പോള്‍ സ്‌കൂളിന്റെ പാര്‍ട്ണറാക്കാമെന്ന് വാഗ്ദാനംചെയ്തു. ഇതിനിടെ ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തിരുന്നു.

വീണ്ടും പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ശ്രീദേവി, പരാതിക്കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി അടുത്തിടപഴകി 50,000 രൂപ കൂടി കൈക്കലാക്കി. ബന്ധം തുടരുന്നതിനിടെ 15 ലക്ഷം രൂപ പരാതിക്കാരനോട് ശ്രീദേവി ആവശ്യപ്പെട്ടു. പണം കണ്ടെത്താന്‍ കഴിയാതിരുന്ന പരാതിക്കാരന്‍ ശ്രീദേവിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അതിനിടയ്ക്ക് ശ്രീദേവി പരാതിക്കാരന്റെ ഭാര്യയെ വിളിച്ച് മകളുടെ ടിസി വാങ്ങാന്‍ ഇയാളോട് സ്‌കൂളിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഈ സമയം സ്‌കൂളിലെത്തിയ പരാതിക്കാരനെ ഗണേഷും സാഗറും ചേര്‍ന്ന് കായികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. കാറില്‍വെച്ചും ഇയാളെ പണത്തിനായി ഭീഷണിപ്പെടുത്തിയിരുന്നു.

ഈ മാസം 17-ന് ശ്രീദേവി വീണ്ടും പരാതിക്കാരനെ ബന്ധപ്പെടുകയും 15 ലക്ഷം നല്‍കിയില്ലെങ്കില്‍ സ്വകാര്യവീഡിയോ ചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചില്‍ പരാതിപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *